കോട്ടക്കൽ: പുത്തൂർ-ചിനയ്ക്കൽ ബൈപാസ് റോഡിെൻറ മൂന്നാംഘട്ട നിർമാണത്തിനാവശ്യമുള്ള ഭൂമി ഏറ്റെടുക്കലിന് 6.4 കോടി രൂപയുടെ പ്രൊപ്പോസലിന് ധനകാര്യവകുപ്പിെൻറ അംഗീകാരമായതായി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. മൂന്നാംഘട്ട നിർമാണത്തിനായി സാമൂഹികാഘാത പഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർക്ക് നിർദേശം നൽകി നേരത്തേ സർക്കാർ ഉത്തരവായിരുന്നു. പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിന് എം.എൽ.എ, ഉദ്യോഗസ്ഥർ, ജനപ്രതിനികൾ, ഭൂവുടമകൾ എന്നിവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചിരുന്നു. മന്ത്രി, വകുപ്പ് അധികൃതർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 6.4 കോടി രൂപയുടെ പ്രൊപ്പോസലിന് ധനകാര്യ വകുപ്പിെൻറ അംഗീകാരം ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് റവന്യൂ, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും സംയുക്തമായി ബൈപാസ് പദ്ധതി പ്രദേശത്തെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരൂർ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സ്ഥലപരിശോധന നടത്തുകയും കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങളോ വാണിജ്യ വ്യവസായ സ്ഥാപനങ്ങളോ ഇല്ലെന്നും മറ്റു സാങ്കേതിക പ്രയാസങ്ങൾ നിലനിൽക്കുന്നില്ലെന്നും കലക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. നിർദ്ദിഷ്ട ബൈപാസ് പൂർത്തികരിക്കുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതോടെ കോട്ടക്കൽ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് 2001ൽ ആവിഷ്കരിച്ച പദ്ധതിക്ക് പ്രതീക്ഷയേറുകയാണ്. വർഷങ്ങൾക്ക് മുമ്പാണ് പുത്തൂർ-കാവതികളം, കാവതികളം-കുറ്റിപ്പുറം എന്നീ രണ്ടാംഘട്ട നിർമാണം പൂർത്തിയായത്. 17 വർഷക്കാലത്തിനു ശേഷമാണ് ഇപ്പോൾ പദ്ധതിയുടെ മൂന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കാൻ തീരുമാനമാകുന്നത്. 21.75 കോടി രൂപയാണ് പദ്ധതി െചലവ്. കുറ്റിപ്പുറത്ത് കാവ് ക്ഷേത്ര പരിസരത്തു നിന്നുമാരംഭിച്ച് ദേശീയ പാത കടന്നുപോകുന്ന ചിനക്കൽ പെട്രോൾ പമ്പിന് സമീപമെത്തുന്നതാണ് മൂന്നാം ഘട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.