ഹിന്ദുമുന്നണി നേതാവി​െൻറ വധം: പ്രതികളുടെ വീട്ടിൽ എൻ.​െഎ.എ പരിശോധന

കോയമ്പത്തൂർ: ഹിന്ദുമുന്നണി നേതാവ് ശശികുമാർ വധക്കേസിലെ പ്രതികളുടെ വീടുകളിൽ എൻ.െഎ.എയുടെ മിന്നൽ പരിശോധന. ഞായറാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയാണ് ഹൈദരാബാദിൽനിന്നെത്തിയ 24 അംഗ സംഘം പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ കരിമ്പുക്കട അബു താഹിർ (30), കെ.കെ നഗർ സദ്ദാം ഹുൈസൻ (25), സായിബാബ കോളനി മുബാറക് (35), കോൈട്ടപുതൂർ സുബൈർ (30) എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. സദ്ദാം ഹുസൈൻ, അബു താഹിർ എന്നിവർ ജാമ്യത്തിലിറങ്ങിയിരുന്നു. സേലം ജയിലിൽ കഴിയുന്ന മുബാറക്, സുബൈർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.െഎ.എ നൽകിയ അപേക്ഷ ചെന്നൈ പൂന്തമല്ലി കോടതി ശനിയാഴ്ച തള്ളിയിരുന്നു. ഇതിനടുത്ത ദിവസമാണ് വീടുകളിൽ പരിശോധന അരങ്ങേറിയത്. ഇതിനെതിരെ മേഖലയിലെ വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തതായാണ് എൻ.െഎ.എ പറയുന്നത്. മുൻവിധികളോടെയാണ് എൻ.െഎ.എ അന്വേഷണം നടത്തുന്നതെന്ന് നാഷനൽ കോൺഫെഡറേഷൻ ഒാഫ് ഹ്യൂമൻ റൈറ്റ്സ് ഒാർഗനൈസേഷൻ തമിഴ്നാട് അധ്യക്ഷനും അഭിഭാഷകനുമായ പാപ്പാമോഹൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശശികുമാർ കൊലപാതക കേസിൽ തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് നാലു പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമനടപടിക്രമങ്ങൾ പാലിക്കാതെ കേസ് എൻ.െഎ.എയെ ഏൽപിച്ച് രാഷ്ട്രീയമായ പകപോക്കൽ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോയമ്പത്തൂർ ഗണപതി സ്വദേശി അബ്ദുൽ ഹക്കീം കൊല്ലപ്പെട്ടതിലെ വിരോധമാണ് ശശികുമാർ വധത്തിന് പിന്നിലെന്ന് തമിഴ്നാട് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഹക്കീം വധക്കേസ് സംസ്ഥാന പൊലീസും ശശികുമാർ വധക്കേസ് എൻ.െഎ.എയും അന്വേഷിക്കുന്നത് നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്വം ലംഘിക്കപ്പെടുന്നതാണെന്നും പാപ്പാമോഹൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.