ചലച്ചിത്രമേളകളിൽ പെൺസാന്നിധ്യം കുറവ് കോഴിക്കോട്: ചലച്ചിത്രമേളകളിൽ പെൺസാന്നിധ്യങ്ങൾ കുറവെന്നും ഈ കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ലെന്നും ഓപൺ ഫോറം അഭിപ്രായപ്പെട്ടു. പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായാണ് 'ചലച്ചിത്രമേളയും സ്ത്രീകളും' വിഷയത്തിൽ ഓപൺ ഫോറം നടത്തിയത്. അന്വേഷി വനിത കൂട്ടായ്മയുടെ പേരിൽ സ്ത്രീകളുടെ ചലച്ചിത്രമേള 2002ൽ നടത്തിയപ്പോൾ സാമ്പത്തികമായും മറ്റും കനത്ത നഷ്ടമായിരുന്നു നേരിട്ടത്. എന്നാൽ, അന്വേഷിയെ സംബന്ധിച്ചിടത്തോളം അതൊരു നേട്ടമായിരുന്നുവെന്ന് കെ. അജിത പറഞ്ഞു. സ്ത്രീകളെയും ചലച്ചിത്രമേളകളെയും തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ ചലച്ചിത്ര അക്കാദമിക്കു കഴിയേണ്ടതുണ്ടെന്ന് ജാനമ്മ കുഞ്ഞുണ്ണി പറഞ്ഞു. സിനിമ കാണാൻ പല സ്ത്രീകളും വരുന്നുണ്ടെങ്കിലും സിനിമയെക്കുറിച്ച് നമ്മുടെ വീടുകളിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മേളകളിൽ സ്ത്രീകൾ ഇല്ലാതിരിക്കുന്നതുപോലും പലരും ശ്രദ്ധിക്കുന്നില്ലെന്ന് മോഡറേറ്റർ ദീദി ദാമോദരൻ പറഞ്ഞു. മാറ്റിനിർത്തപ്പെടുന്നത് അറിയാത്തതാണ് വിഷമകരമെന്നും ദീദി കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധ സിനിമകളെ എതിർക്കാനും സ്ത്രീപക്ഷ സിനിമകളെ പിന്തുണക്കാനും യുവതലമുറ തയാറാവുന്നുണ്ടെന്നത് പ്രതീക്ഷാവഹമാണെന്ന് ഡോ. കെ.ടി. ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡോ. ജാനകി, ഗാർഗി ഹരിതകം, സേതുലക്ഷ്മി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.