മഞ്ചേരി: എം.എസ്സി അപ്ലൈഡ് കെമിസ്ട്രി പ്രവേശന പരീക്ഷയിൽ കാൽകുലേറ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് ഹാൾ ടിക്കറ്റിലുണ്ടായിട്ടും ചിലയിടങ്ങളിൽ ഉപയോഗിച്ചതായി പരാതി. ഹാൾ ടിക്കറ്റിലെ നിർദേശം അതേപടി അനുസരിച്ച് ചിലർ പരീക്ഷ ഹാളിലെത്തിയെങ്കിലും കാൽകുലേറ്റർ അടക്കം ഉപകരണങ്ങൾ കൊണ്ടുവന്നവർക്കെല്ലാം ഉപയോഗിക്കാൻ അനുമതി നൽകിയതായാണ് ആക്ഷേപം. തേഞ്ഞിപ്പലം കോഹിനൂരിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവർക്കാണ് ഹാൾ ടിക്കറ്റിലെ നിർദേശത്തിനു വിരുദ്ധമായി അനുമതി നൽകിയതായി പരാതി ഉയർന്നത്. ഇല്ട്രോണിക് ഉപകരണങ്ങളുടെ സഹായമില്ലാതെ പരീക്ഷ എഴുതിയ ചോക്കാട് സ്വദേശിനി ആര്യാദാസ് സംഭവം സംബന്ധിച്ച് പരീക്ഷ കൺട്രോളർക്ക് പരാതി നൽകി. ഹാൾ ടിക്കറ്റിലെ നിർദേശം പാലിച്ച് പഠിച്ച് പരീക്ഷ എഴുതിയവർക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ എഴുതിയവർക്കും ഒരേ മൂല്യനിർണയം നടത്താൻ കഴിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മത്സരാടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങളില്ലാെത പരീക്ഷ എഴുതിയവർ പിറകിൽ പോകുമെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.