പരിശോധന ഫലം വരും മുമ്പ് ഭക്ഷ്യസുരക്ഷ അധികൃതർ പിടിച്ചെടുത്ത വ്യാജ തേന്‍ കടത്തി

കാളികാവ്: ചോക്കാട് 40 സ​െൻറിന് സമീപത്തെ വീട്ടില്‍നിന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വ്യാജ തേന്‍ കടത്തിക്കൊണ്ടു പോയി. കഴിഞ്ഞ ഏപ്രില്‍ 18ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി കണ്ടെത്തിയ തേനാണ് അധികൃതർ അറിയാതെ നീക്കം ചെയ്തത്. ആളൊഴിഞ്ഞ വീട്ടില്‍ വ്യാജ തേന്‍ നിർമിക്കാൻ വേണ്ടി 21 ബാരലുകളില്‍ പഞ്ചസാര ലായനി കലക്കിവെച്ച നിലയിലായിരുന്നു. തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ലായനിയാണെന്നാണ് ഉടമകള്‍ വാദിച്ചിരുന്നത്. തെളിവുകളൊന്നും ബാക്കി വെക്കാതെ ബാരലുകളിലും കന്നാസുകളിലും നിറച്ചുവെച്ചിരുന്ന ലായനി മുഴുവനും കടത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പി​െൻറയോ പഞ്ചായത്തി​െൻറയോ അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 40 സ​െൻറ് കെട്ടുങ്ങല്‍ റോഡില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 3000ത്തോളം ലിറ്റര്‍ പഞ്ചസാര ലായനിയും ഏതാനും ലിറ്റര്‍ തേനുമാണ് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. തേനീച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്ന സമയമല്ലെന്നും മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത് വ്യാജ തേന്‍ നിര്‍മിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പഞ്ചസാര ലായനി കലക്കിവെച്ച ബാരലുകളില്‍ ഒരു ഉറുമ്പു പോലും ഇല്ലാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ സ്ഥലത്ത് പഞ്ചസാര ലായനി തിളപ്പിച്ച് കുറുക്കിയെടുത്ത് ഫെവിക്കോളും മാരകമായ കെമിക്കലുകളും ചേര്‍ത്ത് വ്യാജ തേന്‍ നിർമിക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും ധാരാളമുണ്ട്. ലായനിയുടെ സാമ്പിളുകളും തേനി​െൻറ സാമ്പിളും ശേഖരിച്ച ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധനകൾക്ക് ശേഷമേ വ്യാജ തേനാണോ എന്ന് പറയാനാകൂ എന്ന് പറഞ്ഞിരുന്നു. രണ്ട് മാസമാകാറായിട്ടും പരിശോധന ഫലം ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് ലിറ്റര്‍ വ്യാജ തേന്‍ പിടികൂടിയിട്ടും ഫലം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തേന്‍ ഇവിടെനിന്ന് മാറ്റിയതെന്നും ആരോപണമുണ്ട്. പഞ്ചസാര ലായനി കടത്തിക്കൊണ്ട് പോയ സ്ഥലത്തെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും അത് പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, വ്യാജ തേന്‍ അടുത്ത ദിവസങ്ങളില്‍ വിപണകളില്‍ വിൽപനക്കെത്തുമെന്ന ആങ്കയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.