കോയമ്പത്തൂർ: കരൂരിൽ വിദ്യാർഥിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കായികാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കരൂർ മണവാടി ആഷ്റം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഡിണ്ടുഗൽ സ്വദേശി ഹാദിക്കുർ റഹ്മാനാണ് (16) കുത്തേറ്റത്. സ്കൂളിലെ കായികാധ്യാപകൻ പന്നീർശെൽവമാണ് (38) പ്രതി. ക്രിക്കറ്റ് കളിക്കാരനായ ഹാദിക്കുർ റഹ്മാൻ സ്വകാര്യ സ്പോർട്സ് ക്ലബുകൾക്കുവേണ്ടി കളിക്കാൻ പോയിരുന്നു. സ്കൂൾ ടീമിനുവേണ്ടി മാത്രമെ കളിക്കാൻ പാടുള്ളൂവെന്നും പുറത്ത് ക്ലബുകൾക്ക് കളിക്കരുതെന്നും പന്നീർശെൽവം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഹാദിക്കുർ റഹ്മാൻ ക്ലബുകൾക്കുവേണ്ടി കളി തുടർന്നു. ഇൗ നിലയിലാണ് ഇതേച്ചൊല്ലി സ്കൂൾ മൈതാനത്ത് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. പ്രകോപിതനായ പന്നീർശെൽവം തെൻറ ബൈക്കിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിനും കൈകൾക്കും കുത്തേറ്റ പരിക്കുകളോടെ റഹ്മാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പന്നീർശെൽവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.