സൈമണ്‍ മാസ്റ്ററുടെ മൃതദേഹം ഖബറടക്കാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഹല്ല് പ്രസിഡൻറിെൻറ ഹരജി

കൊച്ചി: ഇ.സി. സൈമണ്‍ മാസ്റ്റർ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്ലാമിക നിയമപ്രകാരം സംസ്കരിക്കാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. വീട്ടുകാർ തൃശൂര്‍ മെഡിക്കല്‍ കോളജിന് കൈമാറിയ മൃതദേഹം നല്‍കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ കാര കാതിയാളം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുല്‍ മജീദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. മൃതദേഹവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാൻ വാക്കാൽ നിർദേശിച്ച കോടതി, തൃശൂർ ജില്ല കലക്ടറടക്കമുള്ള എതിർകക്ഷികളോടാണ് വിശദീകരണം തേടിയത്. സ്കൂള്‍ അധ്യാപകനും ബൈബിള്‍ പണ്ഡിതനുമായ സൈമണ്‍ മാസ്റ്റര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നതായി ഹരജിയിൽ പറയുന്നു. ഇസ്ലാം സ്വീകരിച്ച ശേഷം ഇ.സി. മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ഹജ്ജ് തീർഥാടനത്തിന് ശേഷം മുഹമ്മദ് ഹാജിയെന്നാണ് അറിയപ്പെട്ടിരുന്നത്. മഹല്ല് കമ്മിറ്റിയില്‍ അംഗത്വവും നേടി. തെൻറ മൃതദേഹം ഇസ്ലാമിക നിയമപ്രകാരം കാരകാതിയാളം മഹല്‍ ജമാഅത്ത് പള്ളി ഖബറിസ്ഥാനില്‍ സംസ്കരിക്കണമെന്ന് 2000 സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം ഒസ്യത്ത് എഴുതിവെച്ചിരുന്നു. ചികിത്സയിലിരിക്കെ 2018 ജനുവരി 27ന് അദ്ദേഹം മരിച്ചു. എന്നാൽ, മൃതദേഹം ഭാര്യയും മക്കളും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിക്ക് കൈമാറുകയായിരുന്നു. ചികിത്സ കാലത്തെ ഓര്‍മക്കുറവിെൻറ സമയത്ത് മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കണമെന്ന് മുഹമ്മദ് ഹാജി പറെഞ്ഞന്ന തരത്തിൽ വീട്ടുകാർ വ്യാജരേഖ തയാറാക്കിയതായി ഹരജിയിൽ ആരോപിക്കുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മൃതദേഹം ആശുപത്രിക്ക് കൈമാറിയത്. അദ്ദേഹത്തിെൻറ കൈയക്ഷരമല്ല രേഖയിലുള്ളത്. ഒപ്പിലും വ്യത്യാസമുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കിയ ഉടന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹരജി തീര്‍പ്പാവും വരെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, സൈമണ്‍ മാസ്റ്ററുടെ ഭാര്യ എലഞ്ഞിക്കല്‍ വീട്ടില്‍ മേരി, മക്കളായ ജോണ്‍സണ്‍, ജെസി, ബീയാട്രിസ് എന്നിവരാണ് ഹരജിയിലെ എതിർകക്ഷികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.