തിരൂർ: നടൻ ജയറാമിെൻറ അനുയായിയെന്ന നിലയിൽ അഭിനയിച്ച് മനോരോഗിയായ യുവാവ് സംഘാടകരെ കബളിപ്പിച്ചു. തുഞ്ചൻ വിദ്യാരംഭ കലോത്സവ വേദിയിലാണ് സംഭവം. ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് നടനെയും സംഘാടകരെയും കബളിപ്പിച്ച് കരിങ്കപ്പാറ സ്വദേശിയായ 40കാരൻ അരങ്ങുവാണത്. ജയറാം തുഞ്ചൻപറമ്പിലെത്തി അതിഥിമുറിയിൽ പ്രവേശിക്കുമ്പോൾ നുഴഞ്ഞുകയറിയ ഇയാൾ പിന്നീട് അനുചരനെപോലെ കൂടെ നടക്കുകയായിരുന്നു. ഉദ്ഘാടന വേദിയിൽ ജയറാമിന് പിന്നിലായി നിലയുറപ്പിച്ചു. സംഘാടകർ കാര്യം അന്വേഷിച്ചപ്പോൾ ജയറാമിനൊപ്പം തൃശൂരിൽനിന്ന് വന്നതാണെന്ന് അറിയിച്ചു. ആഭരണങ്ങൾ അണിഞ്ഞ് ആകർഷണീയ വേഷത്തിലായിരുന്നതിനാൽ വേദിയിലുണ്ടായിരുന്നവർ അത് വിശ്വസിച്ചു. ഇടക്ക് എം.ടി അധ്യക്ഷ പ്രസംഗം നിർവഹിക്കുന്നതിനിടെ വേദിക്ക് മുന്നിലെത്തി മൈക്ക് ശരിയാക്കി. പിന്നീട് ജയറാമിന് പിന്നിലെ കസേരയിൽ ഇരിപ്പായി. നിലവിളക്ക് തെളിയിക്കുമ്പോൾ ജയറാമിനും എം.ടിക്കും ഇടയിൽ സ്ഥാനം പിടിച്ച ഇയാൾ തിരി തെളിയിക്കുകയും ചെയ്തു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ജയറാം ഇരിക്കുമ്പോൾ പല തവണ സമീപത്തെത്തി കുശലാന്വേഷണം നടത്തി. ഇടക്ക് ജയറാമിെൻറ ചിത്രമുള്ള സ്റ്റാമ്പുകളുടെ പ്രദർശനത്തിന് തപാൽ വകുപ്പ് അധികൃതരെത്തിയപ്പോൾ അവരെ ജയറാമിന് പരിചയപ്പെടുത്തി. തപാൽ അധികൃതർ സ്റ്റാമ്പിൽ ഒപ്പ് വെക്കാൻ അഭ്യർഥിച്ചപ്പോൾ പേന തരപ്പെടുത്തി ജയറാമിന് നൽകിയതും ഈ വിദ്വാനാണ്. പ്രകാശനത്തിന് ശേഷം സ്റ്റാമ്പിെൻറ ആൽബവും ഇയാൾ കൈവശപ്പെടുത്തി. സംഘാടകനാണെന്ന് ധരിച്ചായിരുന്നു ജയറാം ഇയാളോട് സഹകരിച്ചത്. അതിഥിക്കൊപ്പം വന്നയാൾ എന്ന നിലയിൽ സംഘാടകരും നിന്നു. ഇയാൾക്ക് നടനുമായി ഒരു ബന്ധവുമില്ലെന്ന് വേദിയിലുണ്ടായിരുന്നവർ തിരിച്ചറിഞ്ഞപ്പോഴേക്ക് ഉദ്ഘാടന ചടങ്ങ് അവസാനിച്ചിരുന്നു. ഉടൻ വേദിയിൽനിന്ന് പിടിച്ചിറക്കി പൊലീസിന് കൈമാറി. ഇയാൾ അഞ്ചുവർഷമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.