മങ്കര: കനത്ത മഴയിൽ മങ്കര കണ്ണംബരിയാരത്തെ ഗ്രാമസേവ പദ്ധതി ഓഫിസ് കെട്ടിടം പൂർണമായും തകർന്നു. തലനാരിഴക്കാണ് ആളുകൾ രക്ഷപ്പെട്ടത്. കെട്ടിടത്തിെൻറ ഒരുഭാഗം ചുമരും അടിത്തറയും അഞ്ചടി താഴ്ചയുള്ള പാടത്തേക്ക് തകർന്നു വീണു. ഒരു വർഷത്തോളമായി ആറാം വാർഡിലെ ഗ്രാമസേവാകേന്ദ്രം ഓഫിസ് ഈ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം. താവളത്തെ ഗോപിനാഥെൻറതാണ് കെട്ടിടം. പുതുപ്പരിയാരം, മുണ്ടൂർ മേഖലയിൽ കനത്ത മഴ; വൻ കൃഷിനാശം മുണ്ടൂർ: മേഖലയിൽ കനത്ത മഴയിൽ വൻ കൃഷിനാശമുണ്ടായി. പുതുപ്പരിയാരം, മുണ്ടൂർ എന്നി ഗ്രാമപഞ്ചായത്തുകളിലാണ് മഴ നാശം വിതച്ചത്. രണ്ട് ഗ്രാമപഞ്ചായത്തിലും ഉൾനാടൻ പ്രദേശങ്ങളിലെ തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിൽ മാത്രം 200 ഏക്കർ കൊയാറായ നെൽകൃഷി വെള്ളത്തിൽ മുങ്ങി. എരുവിൽ തോട്, ഞാറേക്കാട് തോട് എന്നിവ കവിഞ്ഞ് തൊട്ടടുത്ത കൃഷിസ്ഥലങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലായി. കയ്യറ, വാളേകാട്, നൊച്ചിപ്പുള്ളി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും നെൽകൃഷി വെള്ളത്തിൽ മുങ്ങി. മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ പൊരിയാനി, അരിമ്പ്ര എന്നിവടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും കൊയാറായ നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. പത്ത് ഏക്കറിലധികം നെൽകൃഷി വെള്ളം കയറി നശിച്ചു. കയ്യറയിൽ ദേവദാസ്, കൃഷ്ണൻ, സുദേവൻ, കണക്ക്പറമ്പിൽ അശോകൻ തുടങ്ങി 100ലധികം കർഷകരുടെ കൃഷിയാണ് ഈ മേഖലയിൽ മാത്രം മഴ കവർന്നത്. മങ്കരയിൽ 300 ഏക്കർ നെൽകൃഷി നശിച്ചു മങ്കര: കനത്ത മഴയിൽ മങ്കരയിൽ 300 ഏക്കർ നെൽകൃഷി വെള്ളത്തിൽ മുങ്ങി. മങ്കര, കണ്ണമ്പരിയാരം, ചെമ്മുക, തരവത്ത് പാടം, അതിർകാട്, കാളികാവ്, ചാത്തംകണ്ടം, മാങ്കുറുശി കല്ലൂർ, കാരാട്ട് പറമ്പ്, കാരാങ്കോട്, പൂമ്പാടം തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷികളാണ് മഴയിൽ നശിച്ചത്. വെള്ളത്തിൽ മൂടിയ നെല്ലുകൾ ആളെ വെച്ച് ഇപ്പോൾ അരിെഞ്ഞടുക്കുകയാണ്. പലതും നെല്ലുകൾ മുള പൊന്തി കഴിഞ്ഞു. കൊയ്തെടുക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് കാലാവസ്ഥ കർഷകരെ ചതിച്ചത്. കെ.വി. വിജയദാസ് എം.എൽ.എ, ജില്ല കലക്ടർ എന്നിവർക്കും ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർക്കും നഷ്ടം സംഭവിച്ച കണക്കുകൾ കൈമാറിയതായി കൃഷി ഓഫിസർ അറിയിച്ചു. അടിയന്തരമായി എം.എൽ.എ ഇടപെട്ട് കൃഷി നശിച്ചവർക്ക് സഹായം എത്തിക്കണമെന്ന് കാർഷിക കർമസേന കൺവീനർ എം. നാരായണൻകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.