മലപ്പുറം: ജില്ല സഹകരണ ബാങ്കുകളും സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്കും ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരണത്തിനുള്ള നീക്കങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ ജില്ല സഹകരണ ബാങ്ക് ക്ലർക്ക്, കാഷ്യർ പി.എസ്.സി റാങ്ക് ജേതാക്കളുടെ സംഗമം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല കോ ഓപറേറ്റീവ് ബാങ്ക് ആൾ കേരള പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറായിരത്തോളം ഉദ്യോഗാർഥികളാണ് സർക്കാറിെൻറ അപ്രഖ്യാപിത നിയമന നിരോധനത്തിൽപ്പെട്ടുപോയിരിക്കുന്നത്. പ്രായം കടന്നതിനാൽ ഇവരിൽ പലർക്കും ഇനിയൊരു പി.എസ്.സി പരീക്ഷ പോലും എഴുതാൻ കഴിയാത്ത സ്ഥിതിയാണ്. മുഖ്യന്ത്രിയടക്കം മുഴുവൻ ജനപ്രതിനിധികൾക്കും നിവേദനം നൽകിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. അന്തിമ റാങ്ക് പട്ടിക വന്ന് 11 മാസം പിന്നിടുമ്പോഴും ഇത്രയും പേർ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ഉത്തരവാദപ്പെട്ടവർ മുഖം തിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. 'ഉരുകിയൊലിക്കുന്നവർ സംഗമിക്കുന്നു' എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ പി. ഉബൈദുല്ല എം.എൽ.എ, എം. ഉമ്മർ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് എന്നിവർ സംബന്ധിക്കും. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി സഹീർ കാലടി, കെ. നാസർ, ജി. കൃഷ്ണകുമാർ, പി. രാജേന്ദ്രൻ, പി.കെ. പ്രസീന എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.