ഒരു ലിറ്റർ പാലിന് നാലുരൂപ വരെ സബ്സിഡി ലഭിക്കാനുള്ള തീരുമാനം നടപ്പാക്കും --മന്ത്രി പാലക്കാട്: ഒരു ലിറ്റർ പാലിന് ക്ഷീര കർഷകന് നാലുരൂപ വരെ സബ്സിഡി ലഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അഡ്വ. കെ. രാജു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പാലക്കാട്ട് നടത്തിയ നന്ദിനി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന ഒരുരൂപ സബ്സിഡിയാണ് ലഭിച്ചിരുന്നത്. ക്ഷീരകർഷകനെ സഹായിക്കാൻ ത്രിതല പഞ്ചായത്തുകൾക്കും അനുമതി നൽകിയതോടെയാണ് ഒരു ലിറ്റർ പാലിന് ലഭിക്കുന്ന സബ്സിഡി നാലുരൂപയായി ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. പാൽ ഉൽപാദനത്തിൽ രണ്ടുവർഷത്തിനകം സംസ്ഥാനം സ്വയംപര്യാപ്തമാവും. ക്ഷീരമേഖലക്ക് സർക്കാർ നൽകുന്ന പിന്തുണ കാരണം കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. കേരളത്തിൽ ആവശ്യമുള്ളതിനേക്കാൾ വളരെ കുറഞ്ഞ അളവിലാണ് കോഴിമുട്ടയും കോഴിയിറച്ചിയും ഉൽപാദിപ്പിക്കുന്നത്. ഇത് മറികടക്കാൻ ഇറച്ചിക്കോഴി ഉൽപാദനം വർധിപ്പിക്കും. ഇതിനായി ഓരോ പഞ്ചായത്തിലും അഞ്ച് കുടുംബശ്രീ യൂനിറ്റുകൾക്ക് ഒരുദിവസം പ്രായമുള്ള 1000 ഇറച്ചിക്കോഴികളെ സർക്കാർ നൽകും. ഇവയെ പരിപാലിച്ച് 45 ദിവസത്തിന് ശേഷം സർക്കാർ ഇവരിൽനിന്ന് വില നൽകി തിരിച്ചുവാങ്ങി വിപണിയിൽ എത്തിക്കും. ഇറച്ചിക്കോഴി, കോഴിമുട്ട രംഗത്തും സ്വയംപര്യാപ്തമാവുകയാണ് സർക്കാർ ലക്ഷ്യം. വന്യമൃഗശല്യം തടയാൻ കാടിനകത്ത് മൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കും. മൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കും. ആനവേലി, സോളാർ ഫെൻസിങ്, ട്രഞ്ച് നിർമാണം എന്നിവക്കായി സർക്കാർ നൂറുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിൽനിന്ന് ജില്ലക്കുള്ള വിഹിതം എത്തിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർക്കും കുടുംബങ്ങൾക്കുമുള്ള ധനസഹായം വൈകാതെ നൽകുമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ഭരണപരിഷ്കാര കമീഷൻ ചെയർമാൻ കൂടിയായ വി.എസ്. അച്യുതാനന്ദന് മന്ത്രി ഉറപ്പുനൽകി. മേഖല കോഴിവളർത്തൽ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം വി.എസ്. അച്യുതാനന്ദൻ എം.എൽ.എ നിർവഹിച്ചു. കന്നുകുട്ടി പ്രദർശനം, സെമിനാർ, മേഖല പേവിഷ ബാധ നിർണയ ലബോറട്ടറി, കർഷകർക്കുള്ള ദുരിതാശ്വാസ ഫണ്ട്, സൗജന്യ കാലിത്തീറ്റ വിതരണം, ജന്തുജന്യരോഗ ദിനാചരണ റിപ്പോർട്ട് സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു. മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുക്കപ്പെട്ട മാങ്കോട് സ്വദേശിനി പത്മാവതിയെയും സമ്മിശ്ര കർഷകനായി െതരഞ്ഞെടുക്കപ്പെട്ട എച്ച്. ഫിറോസിനെയും മികച്ച കന്നുകുട്ടികളുടെ ഉടമസ്ഥരെയും ചടങ്ങിൽ മന്ത്രി പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 40 ലക്ഷം രൂപ ചെലവിലാണ് മേഖല ലബോറട്ടറി മലമ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പ്രകൃതിദുരന്തം മൂലമുണ്ടായ നാശനഷ്ടം പ്രതിരോധിക്കാൻ സർക്കാർ ദുരന്ത നിവാരണ നിധിയിൽനിന്ന് 75.5 ലക്ഷം രൂപ ജില്ലയിൽ അനുവദിച്ചിട്ടുണ്ട്. വരൾച്ച മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് വരൾച്ച ദുരിതാശ്വാസ നിധിയിൽനിന്ന് 1,50,000 രൂപയും അനുവദിച്ചു. ചൂഷണത്തിൽനിന്ന് ക്ഷീരകർഷകനെ രക്ഷിക്കണമെന്ന് മന്ത്രി പാലക്കാട്: ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കി സ്വകാര്യ കാലിത്തീറ്റ കമ്പനികളുടെ ചൂഷണത്തിൽനിന്ന് ക്ഷീരകർഷകനെ മിൽമ രക്ഷിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരള കോ-ഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിെൻറ മലമ്പുഴയിലെ കാലിത്തീറ്റ നിർമാണ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ മിൽമ ബൈ െപ്രാ കാലിത്തീറ്റയുടെ വിപണനോദ്ഘാടനം നിർവഹിച്ചു. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, മാനേജിങ് ഡയറക്ടർ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ.എൻ. ശശി, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ. ജോസ് ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ. ജില്ല പഞ്ചായത്ത് അംഗം കെ. രാജൻ, മിൽമ മേഖല ഭാരവാഹികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.