കൊണ്ടോട്ടിയുടെ ആദ്യ നഗരസഭാധ്യക്ഷനെ തെരഞ്ഞെടുത്തത് പ്രതിഷേധത്തില്‍ മുങ്ങി

കൊണ്ടോട്ടി: പ്രതിഷേധത്തില്‍ മുങ്ങി കൊണ്ടോട്ടിയുടെ ആദ്യ നഗരസഭാധ്യക്ഷനെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ബന്ധം വിട്ടതോടെ ഇരുവിഭാഗവും വീറും വാശിയിലുമായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഒറ്റക്ക് മത്സരിച്ച ലീഗിന് 40ല്‍ 18 സീറ്റും സി.പി.എം-കോണ്‍ഗ്രസ് സഖ്യമായ മതേതരവികസന മുന്നണിക്ക് 21 സീറ്റും എസ്.ഡി.പി.ഐക്ക് ഒരു സീറ്റും ലഭിച്ചു. വിജയിച്ചവരില്‍ മൂന്ന് പേര്‍ കൈപ്പത്തിയിലാണ് മത്സരിച്ചത്. ലീഗ് കോട്ടയായ കൊണ്ടോട്ടിയില്‍ ഭരണം നിലനിര്‍ത്തുകയെന്നത് ലീഗിന്‍െറ അഭിമാനപ്രശ്നമായിരുന്നു. യു.ഡി.എഫ് സഖ്യത്തില്‍ ഭരണം നിലനിര്‍ത്താന്‍ ജില്ലാ-സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച രാത്രി വരെ തീവ്രശ്രമം നടത്തി. ഇതിന്‍െറ ഭാഗമായി കൈപ്പത്തിയില്‍ വിജയിച്ച മൂന്ന് പേര്‍ക്ക് ചൊവ്വാഴ്ച രാത്രിയില്‍ ലീഗുമായി സഹകരിക്കാന്‍ വിപ്പ് പുറപ്പെടുവിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയ വിവരം രാവിലെ തന്നെ നഗരസഭയില്‍ ചര്‍ച്ചയായി. ഇതോടെ ചെയര്‍മാന്‍ തെരഞ്ഞടുപ്പ് ആകാംക്ഷയുടെ മുള്‍മുനയിലായി. വിപ്പ് നഗരസഭയില്‍ എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരിട്ട് നല്‍കുമെന്ന് ശ്രുതി പരന്നു. ഇതോടെ എന്തു വിലകൊടുത്തും ഇത് തടയാന്‍ സി.പി.എം ഒരുങ്ങി. ഈ സമയം ഇ-മെയില്‍ വഴി വിപ്പ് റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചതായി വാര്‍ത്ത പരന്നു. കോണ്‍ഗ്രസ് അംഗങ്ങളെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഹാളില്‍ എത്തിച്ചിരുന്നു. ഇവിടേക്ക് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും കൗണ്‍സിലര്‍മാര്‍ ശ്രദ്ധിച്ചു. മാധ്യമപ്രവര്‍ത്തകരെപ്പോലും സംശയത്തോടെയാണ് ഇവര്‍ കടത്തിവിട്ടത്. രാവിലെ 11 മണിയോടെ ഹാളിന്‍െറ പ്രവേശ കവാടം കൗണ്‍സിലര്‍മാര്‍ തന്നെ അടച്ചതോടെയാണ് വികസന മുന്നണി നേതാക്കള്‍ക്ക് ശ്വാസം നേരെ വീണത്. യോഗ നടപടികള്‍ ആരംഭിച്ചതോടെ ലീഗിലെ യു.കെ. മുഹമ്മദ് ഷാ വിപ്പ് പ്രശ്നവുമായി എഴുന്നേറ്റു. ഇതിനിടയില്‍ റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്തുണ്ടായിരുന്ന വിപ്പിന്‍െറ പകര്‍പ്പാണെന്ന് സംശയിക്കുന്ന കടലാസ് കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അബ്ദുറഹിമാന്‍ എന്ന ഇണ്ണി വലിച്ചു കീറി. ഇതോടെ ലീഗ് അംഗങ്ങള്‍ പ്രതിഷേധത്തിന് തുടക്കമിട്ടു. വിപ്പ് ഇപ്പോള്‍ നോക്കേണ്ടതില്ളെന്ന നിലപാടില്‍ റിട്ടേണിങ് ഓഫിസര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നെങ്കിലും അബ്ദുറഹിമാന്‍ തന്‍െറ വോട്ട് ചെയ്ത ബാലറ്റ് ലീഗ് അംഗത്തിന് നേരെ ഉയര്‍ത്തി കാണിച്ചത് വീണ്ടും ബഹളത്തിനിടയാക്കി. ഈ വോട്ട് അസാധുവാക്കണമെന്ന് ലീഗ് അംഗങ്ങള്‍ വാദിച്ചെങ്കിലും റിട്ടേണിങ് ഓഫിസര്‍ കെ.എന്‍. ഗോപകുമാര്‍ ഫലം പ്രഖ്യാപിക്കുകയായിരുന്നു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ആദ്യം മുതല്‍ അവസാനം വരെ ബഹളത്തില്‍ മുങ്ങി. ഫലം അംഗീകരിക്കില്ളെന്ന് റിട്ടേണിങ് ഓഫിസറെ അറിയിച്ച് ലീഗ് അംഗങ്ങള്‍ പുറത്തിറങ്ങി. ഇതിനിടയില്‍ സത്യപ്രതിജ്ഞ ചെയ്ത് നാടിക്കുട്ടി അധികാരമേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.