തിരൂര്‍ നഗരസഭാ സാരഥി തെരഞ്ഞെടുപ്പ്: ആകാംക്ഷ നടുത്തളത്തില്‍

തിരൂര്‍: സി.പി.ഐയും തിരൂര്‍ ഡെവലപ്മെന്‍റ് ഫോറവും സൃഷ്ടിച്ച രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ നടുവിലായിരുന്നു തിരൂര്‍ നഗരസഭയിലെ ഭരണ സാരഥികളുടെ തെരഞ്ഞെടുപ്പ്. ഇടതു-വലതു മുന്നണികള്‍ തമ്മില്‍ ഒരു അംഗത്തിന്‍െറ മാത്രം വ്യത്യാസമേയുള്ളൂവെന്നതിനാല്‍ കുതിരക്കച്ചവടത്തിനും ചുവടുമാറ്റത്തിനുമുള്ള സാധ്യതകള്‍ അവസാന നിമിഷം വരെയും മുറ്റിനിന്നു. ചെയര്‍മാന്‍ പദവിയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുന്നത് വരെയും നഗരസഭാ കൗണ്‍സില്‍ ഹാള്‍ ആകാംക്ഷയുടെ നടുത്തളമായിരുന്നു. ബി.ജെ.പി അംഗം രണ്ട് തെരഞ്ഞെടുപ്പുകളിലും വോട്ട് അസാധുവാക്കി. വൈസ് ചെയര്‍പേഴ്സന്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇടതുമുന്നണിയില്‍ തുടരുന്നൂവെന്ന വാര്‍ത്തകളാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് പിരിമുറുക്കമേറ്റിയത്. സി.പി.ഐ ഇടഞ്ഞ് നില്‍ക്കുകയാണെന്നും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നേക്കുമെന്നുള്ള പ്രചാരണം രാവിലെയും നഗരത്തിലുണ്ടായിരുന്നു. രാവിലെ 11നായിരുന്നു ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. യോഗം നടക്കേണ്ട കൗണ്‍സില്‍ ഹാളിനു പുറത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു. യു.ഡി.എഫ് കൗണ്‍സിലര്‍മാരാണ് ആദ്യം കൗണ്‍സില്‍ ഹാളിലേക്കത്തെിയത്. വൈകാതെ ഇടതുമുന്നണി അംഗങ്ങളുമത്തെി. 11ന് യോഗം ആരംഭിക്കുമ്പോള്‍ ഹാള്‍ നിറയെ ആളുകളായിരുന്നു. നഗരസഭാ സെക്രട്ടറി ഹരികുമാര്‍ ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ ഉപേന്ദ്രന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ വിശദീകരിച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി 34ാം വാര്‍ഡ് പ്രതിനിധി അഡ്വ. എസ്. ഗിരീഷിനെ 33ാം വാര്‍ഡ് അംഗം കെ. വേണുഗോപാലാണ് നിര്‍ദേശിച്ചത്. നാലാം വാര്‍ഡ് അംഗം ഇസ്ഹാക്ക് മുഹമ്മദലി പിന്താങ്ങി. ലീഗിലെ പത്താം വാര്‍ഡ് അംഗം കെ.പി. ഹുസൈനെ 16ാം വാര്‍ഡിലെ കുഞ്ഞിമൊയ്തീന്‍ എന്ന കല്‍പ്പ ബാവ നിര്‍ദേശിച്ചു. 12ാം വാര്‍ഡ് അംഗം ചെറാട്ടയില്‍ കുഞ്ഞീതു പിന്താങ്ങി. തുടര്‍ന്ന് വോട്ടെടുപ്പ് നടപടികള്‍. വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചതോടെ ഹാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകരുടെ കൈയടി ഉയര്‍ന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് വിലക്കി. തുടര്‍ന്ന് ലഡു വിതരണം ചെയ്തു. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഗിരീഷിന് 19ഉം കെ.പി. ഹുസൈന് 18ഉം വോട്ടുകള്‍ ലഭിച്ചു. അഡ്വ. എസ്. ഗിരീഷിന് റിട്ടേണിങ് ഓഫിസര്‍ ഉപേന്ദ്രന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നേതാക്കളത്തെി അനുമോദനം അറിയിച്ചു. ടി.ഡി.എഫ് നേതാവ് വി. അബ്ദുറഹ്മാന്‍, ഗഫൂര്‍ പി. ലില്ലി എന്നിവര്‍ പൂച്ചെണ്ടുമായാണ് എത്തിയത്. പുതിയൊരു പേന സമ്മാനിച്ചായിരുന്നു മടക്കം. ചടങ്ങുകള്‍ അവസാനിച്ചതോടെ നേതാക്കളോടൊപ്പം ചെയര്‍മാന്‍ ഓഫിസിലത്തെി ഗിരീഷ് ചുമതലയേറ്റു. രാവിലെ സംഘര്‍ഷഭരിതമായിരുന്നെങ്കില്‍ ഉച്ചക്കു നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. കൗണ്‍സില്‍ ഹാളിലേക്ക് കടത്തിയത് കൗണ്‍സിലര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രം. ഇടക്ക് ഇടതുമുന്നണിയുടെ ചില നേതാക്കള്‍ കൗണ്‍സില്‍ ഹാളില്‍ പ്രവേശിച്ചത് ലീഗ് നേതാക്കള്‍ എതിര്‍ത്തതോടെ എസ്.ഐ സുമേഷ് സുധാകറത്തെി നേതാക്കളെ പുറത്താക്കി. എല്‍.ഡി.എഫില്‍നിന്ന് ഉപാധ്യക്ഷയായി 15ാം വാര്‍ഡ് അംഗം നാജിറ അഷ്റഫിനെ ആറാം വാര്‍ഡ് അംഗം രുഗ്മിണി ടീച്ചര്‍ നിര്‍ദേശിച്ചു. 31ാം വാര്‍ഡിലെ ഗീത പള്ളിയേരി പിന്താങ്ങി. യു.ഡി.എഫില്‍ 22ാം വാര്‍ഡിലെ പി.ഐ. റൈഹാനത്തിനെ 23ാം വാര്‍ഡിലെ വി. ആയിഷക്കുട്ടി നിര്‍ദേശിച്ചു. 36ാം വാര്‍ഡിലെ പി.കെ.കെ. തങ്ങള്‍ പിന്താങ്ങി. തുടര്‍ന്ന് വോട്ടെടുപ്പും വോട്ടെണ്ണലും. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ അതേ വോട്ടിങ് നിലയായിരുന്നു ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും. തുടര്‍ന്ന് ചെയര്‍മാന്‍ എസ്. ഗിരീഷില്‍നിന്ന് സത്യവാചകം ഏറ്റുചൊല്ലി നാജിറ അഷ്റഫ് പദവിയേറ്റു. തെരഞ്ഞെടുപ്പ് നടപടികളില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ സി.എം. സചീന്ദ്രന്‍, റവന്യൂ ഓഫിസര്‍ പോള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജേന്ദ്രബാബു, സെക്രട്ടറിയുടെ പി.എ. മോഹനന്‍ തുടങ്ങിയവര്‍ റിട്ടേണിങ് ഓഫിസറെ സഹായിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.