തോട് നവീകരണത്തി​െൻറ മറവിൽ കൈതച്ചെടികൾ നശിപ്പിക്കുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ

തോട് നവീകരണത്തിൻെറ മറവിൽ കൈതച്ചെടികൾ നശിപ്പിക്കുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ പയ്യോളി: തുറയൂർ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പതു വാർഡുകൾ ഉൾപ്പെടുന്ന തോലേരി കുലുപ്പച്ചാൽ-ചിറ്റടി തോടിൻെറ ഇരുകരകളിലെയും കൈതച്ചെടികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ദുരന്തനിവാരണ വകുപ്പ് നിർദേശപ്രകാരം തുറയൂർ ഗ്രാമപഞ്ചായത്തധികൃതരാണ് പ്രവൃത്തികൾക്ക് മുൻകൈ എടുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് തുറയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. വെള്ളത്തിൻെറ ഒഴുക്ക് തടസ്സപ്പെടുന്നത് പ്രളയത്തിന് കാരണമാവുന്നുവെന്ന ദുരന്തനിവാരണ വകുപ്പിൻെറ കണ്ടെത്തൽ പ്രകാരമാണ് നീരൊഴുക്ക് തടസ്സപ്പെട്ട തോടുകൾ ശുചീകരിക്കുന്നത്. എന്നാൽ, തോടിലുള്ള കൈതച്ചെടികളും ചളിയും നീക്കം ചെയ്യുന്നതോടൊപ്പം കരയിലുള്ള കൈതക്കാടുകളും മാറ്റുന്നതിൽ നാട്ടുകാർ അമർഷത്തിലാണ്. മുമ്പ് ഇത്തരത്തിൽ നീക്കം നടന്നപ്പോൾ നാട്ടുകാർ പരാതി കൊടുത്തതിൻെറ അടിസ്ഥാനത്തിൽ പയ്യോളി പൊലീസും ഗ്രാമപഞ്ചായത്തധികൃതരും നാട്ടുകാരുമായി ധാരണയിലെത്തിയിരുന്നു. അത് പ്രകാരം തോടി‍ൻെറ നടുവിലുള്ള കൈതച്ചെടികൾ മാത്രമേ എടുത്തുമാറ്റുകയുള്ളൂവെന്ന അന്നത്തെ ഉറപ്പ് ഇപ്പോൾ പൂർണമായും ലംഘിച്ചിരിക്കുകയാണന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ല ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ച് ദുരന്തനിവാരണ നിയമത്തിൻെറ മറവിൽ നൂറ്റാണ്ടുകളായി ഉപജീവനമാർഗമായി ഒരു വിഭാഗം ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന കൈതച്ചെടികൾ പൂർണമായും ഇല്ലാതാക്കുന്നതിൽ കൈതോല സംരക്ഷണ സമിതി പ്രതിഷേധിച്ചു. ഓൺലൈൻ യോഗത്തിൽ മനോജ് കുന്നത്തുകര, 'നിര'യിൽ ഗോപാലൻ, മഹേഷ് ശാസ്ത്രി, പ്രദീപ്, കെ.പി. അശോകൻ, ബാബു എന്നിവർ സംബന്ധിച്ചു. രാജസ്ഥാനിലേക്ക് പേരാമ്പ്ര ബ്ലോക്കിൽനിന്നും 178 തൊഴിലാളികൾ യാത്രതിരിച്ചു പേരാമ്പ്ര: ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിൽനിന്നായി 178 തൊഴിലാളികൾ സ്വദേശമായ രാജസ്ഥാനിലേക്ക് യാത്ര തിരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മേഞ്ഞാണ്യം വില്ലേജിൽ നിന്ന് 32 പേരും എരവട്ടൂർ വില്ലേജിൽനിന്ന് 16 പേരും യാത്രതിരിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി വില്ലേജിൽനിന്ന് 25 പേരും ചങ്ങരോത്ത് വില്ലേജിൽനിന്ന് 28 തൊഴിലാളികളുമാണ് സ്വദേശത്തേക്ക് മടങ്ങിയത്. കൂത്താളി പഞ്ചായത്തിൽനിന്ന് നാലുപേരും ചെറുവണ്ണൂർ പഞ്ചായത്തിൽനിന്ന് 22 പേരും സ്വദേശത്തേക്ക് മടങ്ങി. നൊച്ചാട് പഞ്ചായത്തിൽനിന്ന് 51 തൊഴിലാളികളാണ് മടങ്ങിയത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിലുള്ള 273 തൊഴിലാളികൾ ശേഷിക്കുന്നുണ്ട്. കായണ്ണ പഞ്ചായത്തിൽ രാജസ്ഥാനിൽനിന്ന് 10 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇവർ നാട്ടിൽ പോകാൻ തയാറായില്ല. ചക്കിട്ടപാറ പഞ്ചായത്തിൽ രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾ ഇല്ല. എന്നാൽ, അവിടെ ഇപ്പോൾ നിലവിലുള്ള 97 അന്തർ സംസ്ഥാന തൊഴിലാളികൾക്കും പണി ലഭിക്കുന്നുണ്ട്. പേരാമ്പ്രയിൽനിന്നുള്ള 178 തൊഴിലാളികളെയും റെയിൽവേ സ്റ്റേഷനിലെത്തിച്ചത് കെ.എസ്.ആർ.ടി.സി ബസിലാണ്. ബാലുശ്ശേരി മുക്കിലെ മണ്ണാത്തിക്കടവ് തോട് മലിനമാകുന്നു ബാലുശ്ശേരി: ബാലുശ്ശേരി മുക്കിലെ മണ്ണാത്തിക്കടവ് തോട് മലിനമാകുന്നു. ബാലുശ്ശേരി, നന്മണ്ട, പനങ്ങാട് പഞ്ചായത്തുകളെ വേർതിരിച്ചുകൊണ്ട് ഒഴുകുന്ന മണ്ണാത്തിക്കടവ് തോട് സമീപത്തെ മോട്ടോർ വർക് േഷാപ്പിൽനിന്നുള്ള മാലിന്യം നിക്ഷേപിച്ചാണ് മലിനമാക്കുന്നത്. വർക്േഷാപ്പിലെത്തുന്ന വാഹനങ്ങളിലെ എൻജിൻ ഓയിലടക്കമുള്ള മാലിന്യങ്ങൾ തോട്ടിലേക്കാണ് നിക്ഷേപിക്കുന്നത്. ബാലുശ്ശേരി മുക്കിലെ തോടിന് സമീപമുള്ള ഹോട്ടലുകളിലെയും മറ്റു കടകളിലെയും മാലിന്യനിക്ഷേപകേന്ദ്രമായും മണ്ണാത്തിക്കടവ് തോട് മാറിയിട്ടുണ്ട്. ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ മുഖ്യ ജലസ്രോതസ്സായ മഞ്ഞപ്പുഴയുടെ കൈവഴിയായ കോഴഞ്ചേരി പുഴയിലേക്കാണ് മണ്ണാത്തി കടവ് തോട്ടിലെ വെള്ളമെത്തുന്നത്. പഞ്ചായത്തിലെ കുടിവെള്ള വിതരണമടക്കം മഞ്ഞപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ്. തോട്ടിലെ വെള്ളം മലിനമാക്കുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആശ്വാസ കിരണം കൊയിലാണ്ടി: ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ നേതൃത്വത്തിൽ അരിക്കുളം മാവട്ട് നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ മേലമ്പത്ത് ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി അനിൽകുമാർ അരിക്കുളം അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ പുളിയത്തിങ്കൽ, പുരുഷോത്തമൻ നാരായണമംഗലം, പി.എം. ശിവദാസൻ, തങ്കമണി ദീപാലയം, മൃദുല, ശ്രീജ പുളിയത്തിങ്കൽ, സി.പി. രാജൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകരെ ആദരിച്ചു കൊയിലാണ്ടി: ലോക നഴ്സസ് ദിനത്തോട് അനുബന്ധിച്ച് ബേക് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ടി.പി. ഇസ്മായിൽ, കെ. നാഫി, സി.വി. വിജയലക്ഷ്മി, തങ്കമണി, സിന്ധു തോമസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.