ഇവർ ഇനി നിരീക്ഷണത്തിൽ കഴിയും​; നിറഞ്ഞ സംതൃപ്​തിയോടെ

കണ്ണൂർ: രണ്ടാഴ്ചക്കിടെ 18പേര്‍ രോഗമുക്തി നേടിയതിൻെറ ആശ്വാസത്തിനൊപ്പം നിറഞ്ഞ സംതൃപ്തിയോടെയാണ് അഞ്ചരക്കണ്ടി കോവിഡ് –19 ആശുപത്രിയിലെ മൂന്നാമത്തെ മെഡിക്കല്‍ സംഘവും നിരീക്ഷണത്തിലേക്ക് പോയത്. രോഗമുക്തരായി ഓരോരുത്തരും ആശുപത്രി വിടുമ്പോള്‍, അതിനുപിന്നില്‍ വൈറസ് ബാധയെ പൊരുതി തോല്‍പിക്കാനാകുമെന്ന ഇവരുടെ ശുഭാപ്തി വിശ്വാസവുമുണ്ടായിരുന്നു. രണ്ടാഴ്ചക്കാലത്തോളം ആത്മവിശ്വാസത്തോടെയും സമര്‍പ്പണത്തോടെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സംഘത്തിന് ഇനി പി.പി.ഇ കിറ്റിനോട് കുറച്ചുകാലത്തേക്ക് വിടപറയാം. നോഡല്‍ ഓഫിസര്‍ ജോ. അജിത് കുമാറിൻെറ നേതൃത്വത്തിലുള്ള ഒമ്പത് ഡോക്ടര്‍മാര്‍, നാല് ഹെഡ് നഴ്‌സുമാര്‍, 19 സ്റ്റാഫ് നഴ്‌സുമാര്‍, 12 നഴ്‌സിങ് അസിസ്റ്റൻറുമാര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 66 പേരാണ് നിരീക്ഷണത്തിലേക്ക് പോയത്. വീടുകളിലും ഹോട്ടലുകളിലുമാണ് ഇവര്‍ ഇനി നിരീക്ഷണത്തില്‍ കഴിയുക. പുതിയ സംഘം ബുധനാഴ്ച ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്ഥിതി കൂടുതല്‍ ആശ്വാസകരമാണെന്ന് ഇവര്‍ പറയുന്നു. നിരവധിപേര്‍ ആശുപത്രി വിടുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ട്. 17 പോസിറ്റിവ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 75 വയസ്സുള്ള കോവിഡ് ബാധിതന്‍ രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത് ഇവരുടെ സന്തോഷത്തിന് മാറ്റുകൂട്ടുന്നു. ഇനിയുള്ള 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ് കൂടുതല്‍ കരുത്തോടെ കോവിഡിനോട് പൊരുതാന്‍ തിരിച്ചെത്തുമെന്ന ദൃഢനിശ്ചയത്തോടെയാണ് സംഘം ആശുപത്രി വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.