ചോറോട് ബോസ്ട്രിങ് റെയിൽവേ മേൽപാലം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ െക്രയിനുകൾ ഒരുക്കിയ നിലയിൽ
വടകര: റെയിൽവേയുടെ പച്ചക്കൊടി ദേശീയപാതയിൽ ചോറോട് ബോസ്ട്രിങ് റെയിൽവേ മേൽപാലം സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഒരു വർഷത്തോളമായി ദേശീയ പാതയിൽ ചോറോട് റെയിൽവേ ട്രാക്കിന് മുകളിൽ ബോസ്ട്രിങ് പാലം നിർമാണം പൂർത്തിയാക്കിയിട്ട്. പൂർണമായും സ്റ്റീലിൽ നിർമിച്ച പാലം റെയിൽവേ ട്രാക്കിന് കുറുകെ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നില്ല. ഡിസംബറിൽ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് അനുമതിയായത്.
പാലം റെയിൽവേ ട്രാക്കിന് മുകളിൽ സ്ഥാപിക്കുന്നതിന് കൂറ്റൻ ക്രെയിനുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. റെയിൽവേ വൈദ്യുതി ലൈൻ ഉൾപ്പെടെ ഓഫ് ചെയ്ത് വേണം കൂറ്റൻ പാലം ട്രാക്കിന് മുകളിൽ സ്ഥാപിക്കാൻ. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകൾക്ക് നിയന്ത്രണം ഉൾപ്പെടെയുണ്ടാകും. ഹൈഡ്രോളിക് ജാക്കി സംവിധാനത്തിലൂടെ സാവധാനം വേണം ബോസ്ട്രിങ് റെയിൽവേ മേൽപാലം ട്രാക്കിന് മുകളിലൂടെ നീക്കി സ്ഥാപിക്കാൻ.
ചോറോട്-ചേന്ദമംഗലം-മലോൽ മുക്ക് റോഡ് പൂർണമായും അടച്ചാണ് ബോസ്ട്രിങ് റെയിൽവേ മേൽപാലം നിർമിച്ചത്. ഇതിനാൽ ഒരു പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ചുറ്റിക്കറങ്ങിയാണ് പ്രദേശത്തുകാർ നഗരത്തിലെത്തുന്നത്. ചോറോട്നിന്ന് ചേന്ദമംഗലം, മലോൽ മുക്ക് ഭാഗത്തേക്ക് എത്തണമെങ്കിൽ കടമ്പകൾ ഏറെയാണ്. ബോസ്ട്രിങ് റെയിൽവേ മേൽപാലം പ്രധാനപാതയിൽ നിന്നും നീക്കിയാൽ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത കൊട്ടിയടച്ചതിനെതിരെ ഹൈകോടതിയിൽ കേസും നിലവിലുണ്ട്. റെയിൽവേ പാലത്തിന് സമീപത്തായി അടിപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവരും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.