ബേപ്പൂർ: ലോക്ഡൗൺ പ്രഖ്യാപിച്ചതു കാരണം കഴിഞ്ഞ മാസം 25 മുതൽ നിർത്തിവെച്ച ബോട്ടുകളുടെ മത്സ്യബന്ധനം ഞായറാഴ്ച പുലർച്ച മുതൽ പുനരാരംഭിച്ചു. 45 അടി വലുപ്പമുള്ള ബോട്ടുകൾക്കാണ് അനുമതി ലഭിച്ചത്. ഫിഷറീസിൽ പ്രത്യേകം രജിസ്റ്റർ ചെയ്ത 25 ബോട്ടുകളാണ് പുലർച്ച മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ടത്. ബോട്ടിൻെറയും ജോലിക്കാരുടെയും മൊബൈൽ നമ്പർ അടക്കമുള്ള പൂർണവിവരങ്ങൾ ഫിഷറീസ് ഓഫിസിൽ രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ നിർദേശം. ഏകദിന മീൻ പിടിത്തത്തിന് മാത്രമാണ് ബോട്ടുകൾക്ക് അനുമതി ലഭിച്ചത്. ഇത് കാരണം രാത്രിയോടെതന്നെ ബോട്ടുകൾ ഹാർബറിൽ തിരിച്ചെത്തണം. ബോട്ടിലെ മത്സ്യം തൊട്ടടുത്ത ദിവസം രാവിലെ ആറ് മുതൽ 12 വരെ ഹാർബറിൽ നിബന്ധനകൾ അനുസരിച്ച് വിൽപന നടത്താം. 10ൽ കുറവ് ജോലിക്കാർ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വേണം മത്സ്യബന്ധനം നടത്താൻ. തദ്ദേശവാസികളുടെ ബോട്ടുകൾക്കാണ് ആദ്യമായി മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. നാട്ടുകാരായ മത്സ്യത്തൊഴിലാളികൾക്കു പുറമേ നിലവിൽ തുറമുഖത്ത് ബോട്ടുകളിൽതന്നെ കഴിയുന്ന അന്തർ സംസ്ഥാന തൊഴിലാളികളിൽ ഏതാനും പേർക്കുകൂടി മീൻപിടിത്തത്തിന് പോകാൻ അനുമതിയുണ്ട്. ബേപ്പൂർ ഹാർബറിലെ ഫിഷറീസ് കാര്യാലയത്തിൽ നടന്ന ഹാർബർ മാനേജ് കമ്മിറ്റിയുടെ തീരുമാന യോഗത്തിൽ, വാർഡ് കൗൺസിലർ സതീഷ്കുമാർ, ഫിഷറീസ് സീനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ പി. നിഷാദ്, മത്സ്യഫെഡ് പ്രതിനിധി വൈദേഹി, കെ.പി. ഹുസൈൻ, മുസ്തഫ ഹാജി, കരിച്ചാലി പ്രേമൻ, റാസിക്ക് ചാലിയം, പീതാംബരൻ, കരുണാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.