കാസർകോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും കയ്യൂര്‍ -ചീമേനി യിലുള്ള സജിതക്ക് അർബുദത്തിനുള്ള മരുന്ന് മുംബൈയില്‍നിന്ന് എത്തിച്ചുനല്‍കി. വൃക്കസംബന്ധമായ അസുഖവും അർബുദവും ബാധിച്ച സജിതക്ക് മുംബൈയില്‍നിന്നുള്ള മരുന്നായിരുന്നു ഏക ആശ്രയം. ദേശീയ ലോക്ഡൗണ്‍ കാരണം മുംബൈയില്‍നിന്നുള്ള മരുന്ന് ലഭിക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ വിവരം ജില്ല ഭരണകൂടത്തിൻെറയും ആരോഗ്യ വകുപ്പിൻെറയും ശ്രദ്ധയില്‍പ്പെടുന്നത്. ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിൻെറ നിർദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ പ്രോജക്ട് നോഡല്‍ ഓഫിസറായ ഡോ. രാമന്‍ സ്വാതി വാമന്‍ മരുന്ന് എത്തിക്കാനുള്ള ഇടപെടലുകള്‍ നടത്തി. എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ പ്രോജക്ടിൻെറ ഭാഗമായിട്ടാണ് സഹായം ലഭ്യമാക്കിയത്. 2015 മുതല്‍ അർബുദത്തിനുള്ള ചികിത്സയിലായിരുന്നു സജിത. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഈ മരുന്ന് കാരുണ്യ ഫാര്‍മസിയിലൂടെയാണ് ജില്ലയില്‍ എത്തിച്ചത്. തിങ്കളാഴ്ച വൈകീട്ട് മരുന്ന് സജിതക്ക് കൈമാറിയെന്ന് ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ പ്രോജക്ടില്‍പ്പെട്ട എല്ലാ രോഗികള്‍ക്കും ചികിത്സയും മരുന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.