കൊടുവള്ളി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച കൗൺസിലർ കോഴിശ്ശേരി മജീദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കൊടുവള്ളി നഗരസഭയിൽ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ ബഹളവും ൈകയാങ്കളിയും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് നഗരസഭ കോൺഫറൻസ് ഹാളിൽ ഭരണസമിതിയോഗം വിളിച്ചത്. അപകടാവസ്ഥയിലായ നഗരസഭ ഓഫിസ് കെട്ടിടം പൊളിക്കുന്നതിനും പുതിയത് പണിയാൻ ഡി.പി.ആർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അജണ്ട. യോഗ നടപടി ആരംഭിച്ചയുടൻ പ്രത്യേക അജണ്ടയായി പരിഗണിച്ച് കോഴിശ്ശേരി മജീദിനെതിരെയുള്ള ഭീഷണിക്കെതിരെ കേസെടുത്ത് സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രിയോടും പൊലീസിനോടും ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനായി ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ വൈസ് ചെയർമാൻ എ.പി. മജിദിനെ ക്ഷണിക്കുകയായിരുന്നു. എന്നാൽ, അജണ്ടയിലില്ലാത്ത അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിൻെറ നിയമവശം പരിശോധിക്കണമെന്ന് പ്രതിപക്ഷാംഗം വായോളി മുഹമ്മദ് ആവശ്യപ്പെട്ടതോടെ കൗൺസിലർമാർ തമ്മിൽ വാക്തർക്കത്തിലേർപ്പെടുകയും നടുക്കളത്തിലേക്ക് ഇറങ്ങി ൈകയാങ്കളിയിലെത്തുകയുമായിരുന്നു. ഇതോടെ, ചില കൗൺസിലർമാർ ഇവരെ പിടിച്ചുമാറ്റുകയും പ്രമേയം ചർച്ച ചെയ്യുകയുമായിരുന്നു. ചർച്ചക്ക് തുടക്കം കുറിച്ച് പ്രതിപക്ഷ അംഗം ഫൈസൽ കാരാട്ട് സംസാരിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ വിയോജിപ്പ് അറിയിച്ചത് വീണ്ടും ബഹളത്തിൽ കലാശിച്ചു. ബഹളത്തിനിടെ പ്രമേയം 17 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയുമായിരുന്നു. ചർച്ച ചെയ്യാൻ അവസരം നിഷേധിച്ച് പ്രമേയം പാസാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിക്ക് വിയോജന കുറിപ്പ് നൽകി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പുറത്ത് പോയി. ഇതോടെ യോഗനടപടി വേഗത്തിൽ അവസാനിപ്പിച്ച് ഭരണപക്ഷവും മുദ്രാവാക്യം വിളിച്ച് ഹാളിൽനിന്ന് പുറത്ത് കടക്കുകയും ടൗണിൽ പ്രകടനം നടത്തുകയും ചെയ്തു. വൈസ് ചെയർമാൻ കൊണ്ടുവന്ന പ്രമേയത്തെ എൽ.ഡി.എഫ് എതിർക്കുന്നില്ലെന്നും പ്രത്യേക അജണ്ടയായി പ്രമേയം കൊണ്ടുവന്നതിലെ നിയമപ്രശ്നമാണ് ചൂണ്ടിക്കാട്ടിയതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ഭരണപക്ഷം ചർച്ചയെ ഭയക്കുന്നതായും കൊടി സുനിയും കൗൺസിലറും തമ്മിലെ ബന്ധം അന്വേഷിക്കണമെന്നും ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. നഗരസഭാംഗത്തിനു നേരെയുണ്ടായ ഭിഷണിക്കെതിരെയാണ് പ്രമേയം കൊണ്ടുവന്നത്. കൊടി സുനി ആറ് തവണയാണ് കൗൺസിലറെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അവിഹിത ഇടപാടുകളിൽപെട്ടവർക്ക് സംരക്ഷണം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. സംഭവത്തെ എൽ.ഡി.എഫ് കൗൺസിലർമാർ ന്യായീകരിക്കുകയാണ് ചെയ്തതെന്നും യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. പ്രമേയം ചർച്ചക്കെടുത്തപ്പോൾ ഇടതുപക്ഷ അംഗങ്ങൾ എടുത്ത നിലപാട് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് നഗരസഭ ഡെപ്യൂട്ടിചെയർമാൻ എ.പി. മജീദ് ആവശ്യപ്പെട്ടു. കൗൺസിലർ കോഴിശ്ശേരി മജീദിനും കുടുംബത്തിനുമെതിരെയുള്ള വധഭീഷണി സംബന്ധിച്ച പ്രമേയത്തിനെതിരെ വോട്ട് ചെയ്തതും കൊടി സുനിയെ ന്യായീകരിച്ചതും ജനാധിപത്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.