കൂട്ടാലിട: ചെങ്ങോടുമലയിലെ കരിങ്കൽ ഖനനത്തിനെതിരെ ഒന്നരവർഷമായി നാട്ടുകാർ നടത്തുന്ന സമരത്തിനുള്ള അംഗീകാരമാണ് ലൈസൻസ് അപേക്ഷ തള്ളിയ നടപടി. നാട്ടുകാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കലക്ടർ നിയോഗിച്ച സമിതി കണ്ടെത്തുകയായിരുന്നു. ഇതോടെ സ്വകാര്യ കമ്പനിക്ക് നൽകിയ പാരിസ്ഥിതികാനുമതിയും ചോദ്യംചെയ്യപ്പെടുകയാണ്. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ ഗ്രൂപ് തുടക്കം മുതലേ അനധികൃത പ്രവർത്തനങ്ങളാണ് ചെങ്ങോടുമലയിൽ നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചതിന് ക്വാറി മുതലാളി തോമസ് ഫിലിപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുണ്ട്. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് മഞ്ഞൾ കൃഷിയുടെ മറവിലാണ് ക്വാറിക്ക് ശ്രമം നടത്തിയത്. പാരിസ്ഥിതികാനുമതിയും മാനദണ്ഡങ്ങൾ മറികടന്ന് സമ്പാദിച്ചു. വിദഗ്ധനില്ലാത്ത കമ്മിറ്റിയാണ് അനുമതി നൽകിയത്. സമിതിയിലെ ഡി.എഫ്.ഒ ഉൾപ്പെടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്നത്തെ കലക്ടർ അനുമതി പുനഃപരിശോധിക്കാൻ തയാറായില്ല. തുടർന്ന് വളരെ ശക്തമായ സമരമാണ് നാട്ടുകാർ നടത്തിയത്. ആദ്യഘട്ടത്തിൽ മാറിനിന്ന രാഷ്ട്രീയക്കാരും പിന്നീട് സമരത്തോടൊപ്പം ചേർന്നിരുന്നു. ക്വാറി കമ്പനിയുടെ അപേക്ഷ തള്ളിയതോടെ ആക്ഷൻ കൗൺസിൽ കൂട്ടാലിട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട്, വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, സമരസമിതി കൺവീനർ സുരേഷ് ചീനിക്കൽ, ട്രഷറർ ബിജു കൊളക്കണ്ടി, രണ്ടാം വാർഡ് അംഗം മേപ്പാടി ശ്രീനിവാസൻ, എ. ദിവാകരൻ നായർ, എൻ.കെ. മധുസൂദനൻ, എം.കെ. അബ്ദുൽ സമദ്, എ.സി. സോമൻ, ലത മോഹനൻ, ലിനീഷ് നരയംകുളം, ടി.കെ. ബാലൻ മൂലാട്, രാജൻ അരമന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.