ചോമ്പാല ഹാര്‍ബറില്‍ ടോള്‍പിരിവി​െൻറ പേരില്‍ 'പകല്‍കൊള്ള'

വടകര: ചോമ്പാല മത്സ്യബന്ധന തുറമുഖത്ത് വാഹനങ്ങള്‍ പ്രവേശിക്കുന്നതിലെ നിരക്കി​െൻറ പേരില്‍ പകല്‍ക്കൊള്ള. ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ പിടിച്ചുനില്‍ക്കാനായി പാടുപെടുന്ന പുതിയ സാഹചര്യത്തില്‍ നടത്തിയ വര്‍ധന ഇരുട്ടടിയായി. മോട്ടോര്‍ ബൈക്കിന് നിലവിലുള്ള അഞ്ചു രൂപ 25 രൂപയാക്കിയും പാസഞ്ചര്‍ ഓട്ടോ 20ല്‍നിന്ന് 40 രൂപയും ഗുഡ്സ് ഓട്ടോക്ക് 40ൽനിന്ന് 60 രൂപയും പിക്കപ്പിന് 70 എന്നത് 100 രൂപയും ലോറി 100ല്‍ നിന്ന് 200 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഈ മാസം ഒന്നാം തീയതി മുതല്‍ വാഹന പ്രവേശന നിരക്ക് വര്‍ധിപ്പിച്ചത്. 100 മുതല്‍ 300 ശതമാനം വരെയാണ് വര്‍ധന. നിരക്ക് വർധനക്കെതിരെ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ പ്രകടനവും യോഗങ്ങളും നടന്നുവരുന്നുണ്ട്. സംയുക്ത മത്സ്യവില്‍പന തൊഴിലാളികളാണ് നിരക്ക് വര്‍ധനക്കെതിരെ സംഘടിച്ചത്. നിരക്ക് വര്‍ധിപ്പിക്കുമ്പോഴും ഹാര്‍ബറിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നില്ലെന്നാണ് മത്സ്യ തൊഴിലാളികളുടെ പരാതി. വലിയ ലോറികളും അവരുടെ ബോക്സുകളും കൊണ്ട് ഹാര്‍ബര്‍ നിറയുമ്പോള്‍ ബൈക്ക്, ഗുഡ്സ് ഓട്ടോ പോലുള്ളവക്ക് ഇടംനല്‍കാതെ തഴയപ്പെടും. ശനിയാഴ്ച മുതല്‍ പ്രവേശന ഫീസ് നല്‍കാതെ സമരം ശക്തമാക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി ടെന്‍ഡര്‍ എടുത്തവരാണ് പ്രവേശന നിരക്ക് പിരിച്ചെടുക്കുന്നത്. ചോമ്പാല ഹാര്‍ബറിലെ പുതിയ ടോള്‍ നിരക്കിനെതിരെ ശനിയാഴ്ച മുതല്‍ പ്രതിഷേധിക്കാന്‍ ചോമ്പാല ഹാര്‍ബര്‍ സമരസമിതി തീരുമാനിച്ചു. പുതുക്കിയ നിരക്ക് നല്‍കാതെയുള്ള പ്രതിഷേധത്തിനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, ടെന്‍ഡര്‍ തുക വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ടോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് കരാറുകാർ പറയുന്നു. ഇരുചക്രവാഹനങ്ങളിലും മറ്റുമായി മത്സ്യവില്‍പന നടത്തുന്ന സാധാരണക്കാരെ പ്രയാസത്തിലാക്കുന്ന പണപ്പിരിവ് പിന്‍വലിക്കണമെന്നാണ് പൊതുവായ ആവശ്യം. ഓണ്‍ലൈന്‍ വഴി ടെന്‍ഡര്‍ എടുത്തവരാണ് പ്രവേശന നിരക്ക് പിരിച്ചെടുക്കുന്നത്. സമരസമിതി ഭാരവാഹികള്‍: ഷംസീര്‍ ചോമ്പാല (ചെയര്‍), രാജേഷ് (കണ്‍), വി.എം. അഷ്റഫ് ചോമ്പാല (കോഒാഡിനേറ്റര്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.