പുതിയപാലത്ത് 60 കോടിയുടെ വലിയ പാലത്തിന് കിഫ്ബി അംഗീകാരം

കോഴിക്കോട്: പുതിയപാലത്ത് വലിയ പാലം നിർമിക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽനിന്ന് (കിഫ്ബി) 60 കോടിയുടെ പദ്ധതിക്ക് അംഗീകാരം. തിരുവനന്തപുരത്ത് നടന്ന കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കിഫ്ബി ഡയറക്ടറർ ബോർഡ് യോഗം അന്തിമാനുമതി നൽകുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. 125 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലാണ് പാലം പണിയുക. വീടുകളും കടകളുമടക്കം 67 കെട്ടിടങ്ങൾ പാലം നിർമാണത്തിനായി ഏറ്റെടുക്കണം. പുതിയപാലത്തെ ജനവാസം കൂടിയ രണ്ടു പ്രദേശങ്ങളെ കനോലി കനാലിന് കുറുകെ ബന്ധിപ്പിക്കുന്നതാണ് പാലം. ശനിയാഴ്ച ഡയറക്ടർ ബോർഡ് അംഗീകാരം ലഭിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കാനാവും. കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന പുതിയപാലത്ത് പാലം മാറ്റിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അപകടഭീഷണിയിലുള്ള പുതിയപാലത്തെ പാലം പൊളിച്ചുമാറ്റി വലിയപാലം നിര്‍മിക്കുന്നതിന് മുന്നോടിയായി കിഫ്ബി വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. കനോലി കനാലിനു മുകളില്‍ മാത്രം പാലത്തിന് ആറു മീറ്റര്‍ ഉയരമുണ്ടാവും. ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകും വിധത്തിലാണ് രൂപകൽപന. പാലം യാഥാർഥ്യമാവുന്നതോടെ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാനാവും. നേരത്തേ പൊതുമാരാമത്ത് വകുപ്പ് പാലം പണിയുന്നതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് കിഫ്ബി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.