മാവൂർ: പെരുവയൽ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെടുത്ത വിഡിയോയിൽ പതിഞ്ഞത് കാട്ടുപൂച്ചയെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചക്ക് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൊബൈൽ കാമറയിൽ വിഡിയോ ചിത്രീകരിച്ച വിവാഹ വീടായ കൊളാട്ടിൽ രവീന്ദ്രെൻറ പറമ്പിന് പിന്നിൽ കാടുമൂടിയ കൊളാട്ട് കാവിലും പരിസരത്തുമാണ് വിശദ പരിശോധന നടന്നത്. പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഒരു മണിക്കൂറിലേറെ നേരം നീണ്ട പരിശോധനയിൽ ലഭിച്ചില്ല. പുലിയുടെ വിസർജ്യമോ ഭക്ഷണാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. രവീന്ദ്രെൻറ വീടിന് പിന്നിൽ കണ്ടെത്തിയ അവ്യക്തമായ കാൽപാട് ഞായറാഴ്ച വീണ്ടും പരിശോധിച്ചെങ്കിലും പുലിയുടേതല്ലെന്ന നിഗമനത്തിലാണെത്തിയത്. വിഡിയോയിൽ പതിഞ്ഞ ജീവിക്ക് 60 സെ.മീറ്റർ മാത്രമാണ് നീളമെന്ന് ശനിയാഴ്ച രാത്രി വിശദ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ സ്ഥലത്തുനിന്നെടുത്ത ഒരു ഫോട്ടോയും ജീവി പതിഞ്ഞ വിഡിയോയുമായി താരതമ്യം ചെയ്താണ് നിഗമനത്തിലെത്തിയത്. പുലിയാണെങ്കിൽ ഇതിെൻറ ഇരട്ടിയോളമെങ്കിലും നീളത്തിന് സാധ്യതയുണ്ടായിരുന്നു. വിഡിയോയിൽ പതിഞ്ഞ ജീവിക്ക് യഥാർഥത്തിൽ കൂടുതൽ വലുപ്പമില്ലെന്നും കണ്ണുകൾ തോന്നിച്ചതുമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് സ്ഥാപിക്കാൻ മൂന്നു കാമറകൾ എത്തിച്ചിരുന്നെങ്കിലും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെ തിരിച്ചുകൊണ്ടുപോയി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.പി. പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. സുബ്രഹ്മണ്യൻ, ഫോറസ്റ്റ് വാച്ചർ പി.എം. റാഷിദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പരിശോധനക്കിടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. സുബ്രഹ്മണ്യനെ കടന്നലുകൾ ആക്രമിച്ചു. ഇദ്ദേഹത്തിന് സ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകി. എസ്.ഐ പി. മുരളീധരെൻറ നേതൃത്വത്തിൽ മാവൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.