ദുരിതക്ഷയത്തില്‍ പേരിനൊരു ടി.ബി ക്ലിനിക്ക് കുറ്റിച്ചിറ: നാട്ടുകാരെ ദുരിതത്തിലാഴ്ത്തി ഫ്രാന്‍സിസ് റോഡ് ടി.ബി ക്ലിനിക്ക്. നഗരസഭയുടെ അധീനതയിലുള്ള ഖാന്‍ സാഹിബ് കൊയപ്പത്തൊടി മമ്മത്കുട്ടി ഹാജി മെമ്മോറിയല്‍ ടി.ബി ക്ലിനിക്കാണ് പേരിനുമാത്രം നിലക്കൊള്ളുന്നത്. കുറ്റിച്ചിറ, ഇടിയങ്ങര, കുണ്ടുങ്ങല്‍, ചാപ്പയില്‍, മുഖദാര്‍, പള്ളിക്കണ്ടി, കുത്തുകല്ല്, കുണ്ടുങ്ങല്‍, വട്ടാംപൊയില്‍, ചാലപ്പുറം തുടങ്ങി ജനസാന്ദ്രത ഏറിയ പ്രദേശത്തെ നിവാസികള്‍ക്ക് ഏറെ പ്രയോജനകരമാകാവുന്ന ആരോഗ്യകേന്ദ്രമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളുമടക്കമുള്ള പ്രദേശവാസികളുടെ ഏക ആശ്രയമാണ് പ്രാഥമിക ആരോഗ്യകേന്ദ്രം കൂടിയായ ക്ലിനിക്ക്. പ്രാഥമിക സൗകര്യങ്ങളുടെ അഭാവം ചെറിയ അസുഖങ്ങള്‍ക്കുപോലും ബീച്ച് ആശുപത്രിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാക്കി. ക്ഷയരോഗ ചികിത്സ നടത്തുന്നതിനായി പൂർവികര്‍ നഗരസഭക്ക് സംഭാവനയായി നല്‍കിയതാണ് കെട്ടിടം നില്‍ക്കുന്ന ഭൂമി. 1992ല്‍ തുടങ്ങിയ ത്വക്രോഗ ചികിത്സാകേന്ദ്രം, ലാബ്, എക്‌സ്‌റേ, ഡ്രസിങ് തുടങ്ങിയ വിഭാഗങ്ങളെല്ലാം ബോര്‍ഡുകളില്‍ ഒതുങ്ങുന്നു. നിലവില്‍ ക്ലിനിക്കില്‍ ജനറല്‍ മെഡിസിന്‍ കൈകാര്യം ചെയ്യാന്‍ 9.30 മുതല്‍ ഒരുമണി വരെ ഒരു ഡോക്ടറാണുള്ളത്. മരുന്നുവിതരണവും അവതാളത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നിട്ടുകൂടി കേവലം ഡ്രിപ്പിടാനുള്ള സാഹചര്യമോ സൗകര്യമോ ഉപകരണങ്ങളോ ഇവിടെയില്ല. നഴ്‌സുമാരുടെ അഭാവംമൂലം മുറിവിനു മരുന്നുകെട്ടുന്നതുപോലും ക്ലിനിക്കിലെ മറ്റു ജോലിക്കാരാണ്. റോഡിനോടു ചേര്‍ന്ന മതിലിനരികത്ത് കൂട്ടിയിട്ട മാലിന്യം വഴിയാത്രക്കാരെ ഏറെ പ്രയാസമുണ്ടാക്കുന്നു. എല്ലാ സൗകര്യങ്ങളോെടയും മള്‍ട്ടിതെറപ്പി കേന്ദ്രമാക്കി ക്ലിനിക്കിനെ ഉയര്‍ത്തണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ഫ്രാന്‍സിസ് റോഡിലെ ടി.ബി ക്ലിനിക്ക് ആയുർവേദം, ഹോമിയോ, ഫിസിയോതെറപ്പി, പ്രകൃതി ചികിത്സ, യൂനാനി തുടങ്ങിയ ചികിത്സരീതികളെ വിന്യസിക്കാവുന്ന ഒരു മള്‍ട്ടി തെറപ്പി കേന്ദ്രമാക്കി മാറ്റണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. ജനുവരി ഒന്നിന് കോർപറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് തെക്കേപ്പുറം ശബ്ദം കൂട്ടായ്മ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. പടം pk 1 to 5 page lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.