വടകര: 'ഹെൽത്തി കേരള'യുടെ ഭാഗമായി ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മിന്നൽപരിശോധന നടത്തി. ലൈസൻസ് ഇല്ലാതെയും കുടിവെള്ള പരിശോധന നടത്താതെയും പ്രവർത്തിക്കുന്ന ഏറാമലയിലെ കുളിർമ സോഡ യൂനിറ്റ് അടച്ചുപൂട്ടാൻ നിർദേശം നൽകി. ഏറാമലയിൽ 22 സ്ഥാപനങ്ങൾ പരിശോധന നടത്തിയതിൽ വൃത്തിഹീനമായി പ്രവർത്തിച്ചുവരുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഴകിയതും ഉപയോഗശൂന്യമായതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ലൈസൻസ് ഇല്ലാത്തതും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഏറാമലയിൽ നടന്ന പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. പ്രേമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു പാലേരി, സുനിൽകുമാർ, മിനിമോൾ എന്നിവർ നേതൃത്വം നൽകി. അഴിയൂർ പഞ്ചായത്തിലെ ബേക്കറി, കൂൾബാർ, ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസും നൽകി. പൊതുസ്ഥലത്ത് പുകവലിച്ചതിന് പിഴ ഈടാക്കി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ മോളി നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ അജയകുമാർ, സജീവൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.