വയനാട്​ ചുരത്തിൽ നവംബർ ഒന്ന് മുതൽ പാർക്കിങ്​ നിരോധിക്കും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നവംബർ ഒന്നു മുതൽ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിക്കാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന ചുരം അവലോകന യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ പോയൻറിലടക്കം വണ്ടിനിർത്തി പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മറ്റു വാഹനങ്ങൾക്ക് തടസ്സമാണെന്ന പരാതി പരിഗണിച്ചാണ് നടപടി. പകരം ലക്കിടിയിൽ വാഹന പാർക്കിങ്ങിന് പ്രത്യേക സ്ഥലം തയാറാക്കി വ്യൂ പോയൻറിലേക്ക് സഞ്ചാരികൾക്ക് നടന്നുപോകാൻ സൗകര്യം ഉണ്ടാക്കും. ഇതിനുള്ള നടപടി വയനാട് ജില്ല ഭരണകൂടമാണ് സ്വീകരിക്കുക. ചുരം റോഡിൽ അറ്റകുറ്റപണി ഉടൻ തുടങ്ങും. രണ്ട്, നാല്, ഒമ്പത് ഹെയർപിൻ വളവുകൾ ഇൻറർലോക്ക് ചെയ്തിട്ടുണ്ട്. ആറ്, ഏഴ്, എട്ട് വളവുകളുടെ വീതി കൂട്ടുന്നതിനായി 0.92 ഹെക്ടർ ഭൂമി വനംവകുപ്പിൽ നിന്ന് കിട്ടണം. ഇക്കാര്യത്തിൽ വനംവകുപ്പ് അനുകൂല നിലപാടെടുത്തിട്ടുണ്ട്. മൂന്ന്, നാല് ഹെയർപിൻ വളവുകൾ വീതികൂട്ടാനായി സ്വകാര്യ വ്യക്തിയിൽ നിന്ന് ഭൂമി ഏറ്റെടുക്കും. റോഡ് നവീകരണവും വീതികൂട്ടുന്നതും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. ചുരം റോഡ് നവീകരണത്തിനായി 75 ലക്ഷം രൂപയുടെ പദ്ധതിയാണ് നിലവിലുള്ളത്. ചുരത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യാൻ നവംബർ ഒന്നു മുതൽ പുതിയ സംവിധാനം ആരംഭിക്കും. ലക്കിടി മുതൽ ഒമ്പതാം ഹെയർപിൻ വളവ് വരെ വയനാട് ഡി.ടി.പി.സിയും തുടർന്നുള്ള ഭാഗം ഒന്നാം വളവുവരെ കോഴിക്കോട് ഡി.ടി.പി.സി, പുതുപ്പാടി പഞ്ചായത്ത് എന്നിവയും മാലിന്യമുക്തമാക്കാൻ നടപടികളെടുക്കും. ചുരത്തിൽ അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് തടയാൻ സി.സി.ടി.വി സ്ഥാപിക്കും. മാലിന്യ നിർമാർജന ബോധവത്കരണ ബോർഡുകളും ചുരത്തിൽ സ്ഥാപിക്കും. ചുരം മുഴുവൻ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാൻ നടപടികളാരംഭിക്കും. അതിനായി മൂന്നു കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ആവശ്യമെങ്കിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ കോഴിക്കോട് ജില്ല പഞ്ചായത്ത് തയാറായിട്ടുണ്ട്. ചുരത്തിലെ പരസ്യബോർഡുകൾ കരാർ തീരുന്ന മാർച്ച് 31 നുശേഷം നീക്കം ചെയ്യും. എന്നാൽ, അനധികൃത ഹോർഡിങ്ങുകൾ ഉടൻ നീക്കംചെയ്യും. ചുരത്തിൽ ഇനി പുതിയ ഹോർഡിങ്ങുകൾക്ക് അനുമതി നൽകില്ല. ചുരത്തിലെ അനധികൃത നിർമാണ പ്രവൃത്തികൾക്കെതിരെ റീജനൽ ടൗൺ പ്ലാനറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പുതുപ്പാടി പഞ്ചായത്ത് നടപടിയാരംഭിക്കും. ചുരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റും. അമിതലോഡ് കയറ്റിവരുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയാരംഭിക്കും. വെയ്ബ്രിഡ്ജ് സ്ഥാപിക്കാൻ എം.ഐ. ഷാനവാസ് എം.പി ഫണ്ട് നൽകുമെന്നും അറിയിച്ചു. ചുരത്തിലെ അപകടങ്ങൾ തടയാൻ ഫയർ സർവിസ് മെഡിക്കൽ എയ്ഡ് ക്ലിനിക്കും തുടങ്ങും. യാത്രക്കാർക്കായി തകരപ്പാടിയിൽ ടോയ്ലറ്റ് സൗകര്യവും ഒരുക്കും. എം.ഐ. ഷാനവാസ് എം.പി, വയനാട് ജില്ല കലക്ടർ എസ്. സുഹാസ്, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷകുമാരി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.