വോട്ടർമാർക്ക് നന്ദി പറയാൻ വി.ടി. സൂരജ് ബാലുശ്ശേരിയിൽ എത്തിയപ്പോൾ

ബാലുശ്ശേരിക്ക് 55 വർഷത്തിനുശേഷം കോൺഗ്രസ് എം.എൽ.എ

ബാലുശ്ശേരി: ബാലുശ്ശേരിക്ക് 55 വർഷത്തിനു ശേഷം ഒരു കോൺഗ്രസ് എം.എൽ.എ. 1970ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അന്നത്തെ അവിഭക്ത കോൺഗ്രസ് പാർട്ടിയിലെ ജില്ല ഭാരവാഹിയായിരുന്ന എ.സി. ഷൺമുഖദാസ് 1197 വോട്ടിന് വിജയിച്ച് നിയമസഭാംഗമായിതിനു ശേഷം കോൺഗ്രസ് സ്ഥാനാർഥിയായി ബാലുശ്ശേരിയിൽ നിന്ന് ആരും ജയിച്ചിട്ടില്ല. അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പ് കാരണം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ നിന്നും ഷൺമുഖദാസ് വിട്ടു നിന്നതിനാൽ കോൺഗ്രസ് സ്ഥാനാർഥിയായി പുത്തൂർ രാമൃഷ്ണൻ നായരെ മത്സരിപ്പിക്കുകയായിരുന്നു. ഇടതുപക്ഷത്തോടൊപ്പം നിന്ന ജനതാ പാർട്ടിയിലെ പി.കെ. ശങ്കരൻകുട്ടിയായിരുന്നു എതിർ സ്ഥാനാർഥി. 1547 വോട്ടിന് അദ്ദേഹം വിജയിച്ചു. പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന് തുണയായാണ് രാഷ്ട്രീയ ഭൂപടത്തിൽ ബാലുശ്ശേരി അറിയപ്പെട്ടത്. ഷൺമുഖദാസ് തുടർച്ചയായി ആറുതവണയും പിന്നീട് ഒരു തവണ എ.കെ. ശശീന്ദ്രനും ബാലുശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തിയത് കോൺഗ്രസ് യു ആയും എസായും, എൻ.സി.പിയായും ഇടതിനൊപ്പം നിന്നുകൊണ്ടായിരുന്നു.

2011ൽ പട്ടികജാതി സംവരണ മണ്ഡലമായതോടെ സി.പി.എം ഏറ്റെടുക്കുകയായിരുന്നു. പകരം എൻ.സി.പിക്ക് പുതുതായി രൂപവത്കരിച്ച എലത്തൂർ മണ്ഡലം നൽകി. ബാലുശ്ശേരി സംവരണ മണ്ഡലത്തിൽ സി.പി.എമ്മിലെ പുരുഷൻ കടലുണ്ടി രണ്ടുതവണയും കെ.എം. സചിൻ ദേവ് ഒരു തവണയും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെയാണ് ഉയർന്നത്. എന്നാൽ, ഈ മാറ്റം ഇടതു മുന്നണി നേതൃത്വം ഗൗരവമായി കണക്കിലെടുക്കാതെ നിയമസഭാ മത്സരത്തിൽ ഈ മാറ്റം പ്രകടമാകില്ല എന്നുറച്ച് വിശ്വസിക്കുകയും ചെയ്തു. പക്വതയാർന്ന നേതൃത്വത്തിന്റെ അപാകതയും പൊതുജനങ്ങൾക്കിടയിലെ ഇടതു സ്ഥാനാർഥിയെപറ്റിയുള്ള മതിപ്പ് കുറവും ഇടതുപക്ഷവോട്ടർമാർക്കിടയിൽ പോലും ഒരു നെഗറ്റീവ് കാഴ്ചപ്പാടുണ്ടാക്കി. വികസനത്തിന്റെ കാര്യത്തിൽ മണ്ഡലത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടെങ്കിലും വോട്ടർമാരോടുള്ള സമീപനത്തിൽ മികവ് പുലർത്താൻ കഴിയാതെ പോയതും ബാലുശ്ശേരിയിലെ പരാജയത്തിനു ഹേതുവായിട്ടുണ്ട്.

ഷൺമുഖദാസും എ.കെ ശശീന്ദ്രനും, പുരുഷൻ കടലുണ്ടിയും വോട്ടർമാർക്കിടയിൽ നിലനിർത്തിയ വ്യക്തിപരമായ സ്വാധീനം കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ജനപ്രതിനിധി എന്ന നിലയിൽ കെ.എം. സചിൻദേവിന് സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നാലുപതിറ്റാണ്ട് കാലമായി എൽ.ഡി.എഫ് ഭരിച്ചിരുന്ന മൂന്നു പഞ്ചായത്തുകളിലെ ഭരണം നഷ്ടപ്പെട്ടതിലും ഈയൊരു വീഴ്ച തന്നെയായിരുന്നു ഇടതു സഹയാത്രികരും ചൂണ്ടികാണിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബാലുശ്ശേരി മണ്ഡലത്തിന്റെ ഇടതു മുഖം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലെത്തുകയും ചെയ്തു. 1970നുശേഷം 55 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ച് വിജയക്കൊടി നാട്ടിയത്. ഉന്നതരായ കോൺഗ്രസ് നേതാക്കൾ ഒട്ടേറെ പേർ ഇതിനു മുമ്പ് ബാലുശ്ശേരിയിൽ വിജയ പരീക്ഷണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും 30 കാരനായ വിദ്യാർഥി നേതാവ് വി.ടി. സൂരജിനാണ് ഇടതു കോട്ട പിടിച്ചെടുക്കാനുള്ള ഭാഗ്യമുണ്ടായത്. നിയമസഭാ സീറ്റും പിടിച്ചെടുത്തതോടെ ഇതൊരു ചരിത്ര വിജയമായാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷികുന്നത്. വോട്ടർമാർക്ക് നന്ദി അറിയിച്ചു കൊണ്ട് നടന്ന റോഡ് ഷോയിൽ ബാൻഡ് മേളങ്ങൾ സഹിതം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. 

Tags:    
News Summary - Congress MLA from Balussery after 55 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.