രക്ഷിതാക്കൾ സഹകരിക്കുന്നില്ല: നാദാപുരം മേഖലയിൽ ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് സംവിധാനം പാളുന്നു

നാദാപുരം: സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഡിഫ്തീരിയ ബാധിച്ച നാദാപുരം മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. നാദാപുരം, ചെക്യാട്, വളയം മേഖലയിൽ ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് സംവിധാനം ലക്ഷ്യത്തിലെത്തുന്നില്ല. രക്ഷിതാക്കൾ സഹകരിക്കാത്തതാണ് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രക്ഷിതാക്കൾക്കിടയിൽ രോഗത്തെപ്പറ്റിയും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയാതെ പോയതാണ് പ്രതിരോധ സംവിധാനത്തിൽ പാളിച്ചകൾക്ക് കാരണം. നാദാപുരം മേഖലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം 50 ശതമാനത്തിലും താഴെയാണ്. ചില സ്‌കൂളുകളിൽ രക്ഷിതാക്കൾ അധ്യാപകരെ വിളിച്ച് തങ്ങളുടെ കുട്ടികൾക്ക് കുത്തിവെക്കേണ്ടതില്ല എന്ന് പ്രത്യേകം അറിയിച്ചിട്ടുമുണ്ടത്രെ. നാദാപുരത്തെ ഒരു സ്കൂളിൽ കുട്ടികൾക്കായി കഴിഞ്ഞ ഒക്ടോബർ ആറിന് നടത്താൻ തീരുമാനിച്ചിരുന്ന കുത്തിവെപ്പ് ക്യാമ്പ് രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് നടത്താൻ കഴിഞ്ഞിട്ടില്ല. ക്യാമ്പ് നടത്താൻ കഴിയില്ല എന്ന് സ്‌കൂൾ അധ്യാപകർ ആരോഗ്യ വകുപ്പിനെ അറിയിച്ചതായി വിവരമുണ്ട്. ഈ സ്‌കൂളിലെ രണ്ടു കുട്ടികൾക്ക് കഴിഞ്ഞ മാസം ഡിഫ്തീരിയ ബാധയുണ്ടായതായി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കുശേഷം കുട്ടികൾ സ്‌കൂളുകളിൽ വരാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഇതിനിടയിലാണ് സ്‌കൂളിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കൾ പ്രതിരോധ കുത്തിവെപ്പിന് വിസമ്മതിക്കുന്നത്. നാദാപുരത്തുതന്നെയുള്ള മറ്റൊരു സ്‌കൂളിൽ 12 ശതമാനം കുട്ടികൾ മാത്രമാണ് കുത്തിവെപ്പ് എടുക്കാൻ തയാറായത്. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസ്സഹകരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും വിഷമവൃത്തത്തിലാക്കുകയാണ്. കുത്തിവെപ്പ് എടുക്കാത്ത കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.