കുപ്പു ദേവരാജിനെ കൊലപ്പെടുത്തിയത് തലക്ക് പ്രഖ്യാപിച്ച ഇനാം കിട്ടാന്‍ –അഡ്വ. പി.എ. പൗരന്‍

കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍വെച്ച് മാവോവാദി നേതാവ് കുപ്പു ദേവരാജിനെ പൊലീസ് നിഷ്ഠുരമായി കൊലപ്പെടുത്തിയത് അദ്ദേഹത്തിന്‍െറ തലക്ക് പ്രഖ്യാപിച്ച വന്‍തുക അടിച്ചെടുക്കാനാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൗരന്‍ പറഞ്ഞു. മനുഷ്യാവകാശദിനാചരണത്തിന്‍െറ ഭാഗമായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തില്‍ ഭരണകൂട കൂട്ടക്കൊലകള്‍ക്കെതിരെ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട ദേവരാജിനും അജിതക്കുമെതിരെ കേരള പൊലീസ് ഒരു പെറ്റികേസ് പോലും ചാര്‍ജ് ചെയ്തിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ മാത്രമേ ഇവര്‍ക്കെതിരെ കേസുള്ളൂ. ദേവരാജിനെ കൊലപ്പെടുത്തിയാല്‍ ലഭിക്കുന്ന തുക വസൂലാക്കുകയായിരുന്നു പൊലീസിന്‍െറ ഉദ്ദേശ്യമെന്നും പൗരാവകാശം നിഷേധിക്കുന്നതില്‍ നരേന്ദ്ര മോദിയും പിണറായിയും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരോടുള്ള പൊലീസിന്‍െറയും ഭരണകൂടത്തിന്‍െറയും ജനാധിപത്യവിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ് ‘മാധ്യമം’ ശനിയാഴ്ച പ്രസിദ്ധീകരിച്ച ചിത്രമെന്ന് പൗരന്‍ പറഞ്ഞു. നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സംസ്കാരം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ ശ്രീധറിന്‍െറ ഷര്‍ട്ടിന്‍െറ കോളറിന് അസി. കമീഷണര്‍ കയറിപ്പിടിക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഏറെ നേരം പത്രം ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലായിരുന്ന ഗൗരി, ചാത്തു എന്നിവര്‍ക്ക് സ്വീകരണം നല്‍കി. പ്രഫ. പി. കോയ, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, യഹ്യ കമ്മുക്കുട്ടി, കെ.കെ. മണി, സ്വപ്നേഷ് ബാബു, ഷഫീഖ് സുബൈദ ഹക്കീം, ഗോപാല്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു. മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന ജോ. സെക്രട്ടറി സുജ ഭാരതി സ്വാഗതവും ജോയ് പുത്തന്‍കുരിശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.