കോഴിക്കോട്: ജില്ലയില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത് 63 പഞ്ചായത്തുകളില്‍ 41 പഞ്ചായത്ത് എല്‍.ഡി.എഫിനും 21 പഞ്ചായത്ത് യു.ഡി.എഫിനും ഒന്ന് ആര്‍.എം.പിക്കും ലഭിച്ചു. ഒരു പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രം തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റൊരിടത്ത് ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് മുടങ്ങി. ആകെ 70 പഞ്ചായത്തുകളാണ് ജില്ലയില്‍ ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ അവശേഷിക്കുന്ന അഞ്ച് പഞ്ചായത്തുകളില്‍ ഭരണകാലാവധി കഴിയാത്തതിനാല്‍ ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക. 12 ബ്ളോക് പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍.ഡി.എഫിനും നാലിടത്ത് യു.ഡി.എഫിനുമാണ് ഭരണം. വേളം പഞ്ചായത്തിലാണ് ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിയത്. പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കമുള്ളതിനാല്‍ യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കാതെപോയത്. പ്രസിഡന്‍റ് പദവി എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത പുതുപ്പാടി പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍നിന്നുള്ള ആരും ഹാജരില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടന്നില്ല. ഇവിടെ വൈസ് പ്രസിഡന്‍റ് സ്ഥാനം എല്‍.ഡി.എഫിന് ലഭിച്ചു. എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള പുതുപ്പാടിയില്‍ പക്ഷേ, എസ്.സി വിഭാഗത്തിലെ ആരും എല്‍.ഡി.എഫില്‍നിന്ന് വിജയിച്ചുവന്നില്ല. യ ു.ഡി.എഫില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഒരോ എസ്.സി പ്രതിനിധികളുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ അധികാരത്തര്‍ക്കമുള്ളതിനാല്‍ രണ്ട് അംഗങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകളുള്ള ആറു പഞ്ചായത്തുകളില്‍ മൂന്നിടത്ത് യു.ഡി.എഫിനും രണ്ടിടത്ത് എല്‍.ഡി.എഫിനും ഭാഗ്യം തുണയായപ്പോള്‍ ഒരിടത്ത് ആര്‍.എം.പി പിന്തുണയോടെ യു.ഡി.എഫ് അധികാരം നേടി. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.എം, ആര്‍.എം.പി പ്രതിനിധികള്‍ ഏറ്റുമുട്ടിയ ഒഞ്ചിയം പഞ്ചായത്തില്‍ രണ്ട് ലീഗ് അംഗങ്ങളുടെ പിന്തുണയില്‍ ആര്‍.എം.പി വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ്, ജെ.ഡി.യു പ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള അത്തോളി പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.എം അംഗത്തിന്‍െറ വോട്ട് ലഭിച്ചിനെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രതിനിധി വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.