ഏറ്റുമാനൂര്‍: ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ വരനായി. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത കണ്ണനും മീരയും തിങ ്കളാഴ്ച കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലാണ് വിവാഹിതരായത്. കായംകുളം പത്തിയൂര്‍കിഴക്ക് ഭഗവതിപ്പടി പൂത്തറശേരില്‍ ഷാജി ദിവാകരൻെറയും സുജാതയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് കണ്ണന്‍ (30). കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ പാലക്കുടിയില്‍ രഘുനാഥന്‍ പിള്ളയുടെയും (മോഹനന്‍) രാധാമണിയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മീര (27). ജന്മനാകേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും പഠനത്തിലും മറ്റും ഏറെ മികവ് പുലര്‍ത്തിയ മീര ഒരു ജോലി അന്വേഷിക്കുന്നതിനിടെയാണ് വിവാഹിതയാകുന്നത്. മീരയുടെ പിതാവ് മോഹനന്‍ കോട്ടയത്ത് വ്യാപാരിയാണ്. ഏകസഹോദരന്‍ മനു മോഹനും മീരയെപ്പോലെ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ല. സ്‌പെഷല്‍ സ്‌കൂളുകളിലായിരുന്നു ഇരുവരുടെയും പഠനം. പ്ലസ് ടുവരെ കോട്ടയം നീര്‍പ്പാറ അസീസി മൗണ്ട് സ്‌കൂളിലും ബി.കോമിന് കൊട്ടാരക്കര വാളകം സ്‌പെഷല്‍ സ്‌കൂളിലുമായിരുന്നു മീര പഠിച്ചത്. ടേബിള്‍ ടെന്നിസില്‍ രണ്ടുതവണ സംസ്ഥാന ചാമ്പ്യന്‍ഷിപ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന അന്തര്‍സംസ്ഥാന സ്‌പെഷല്‍ കായികമേളയിലും മീര പങ്കെടുത്തിരുന്നു. കായംകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറാണ് കണ്ണന്‍. എൽ.കെ.ജി മുതല്‍ പ്ലസ് ടുവരെ കണ്ണന്‍ പഠിച്ചത് തിരുവല്ല സി.എസ്.ഐ ബധിര വിദ്യാലയത്തില്‍. തിരുവനന്തപുരം നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍നിന്ന് ആര്‍ട്ടില്‍ ബിരുദം സമ്പാദിച്ചു. ഏകസഹോദരന്‍ പിതാവിനെ ബിസിനസില്‍ സഹായിക്കുന്നു. കണ്ണൻെറയും മീരയുടെയും ഒട്ടേറെ സുഹൃത്തുക്കള്‍ ഇരുവര്‍ക്കും ആശംസകളുമായെത്തി. തങ്ങളുടേതായ രീതിയില്‍ കൈകള്‍കൊണ്ട് ആശയവിനിമയം നടത്തുന്ന ഇവര്‍ വിവാഹത്തിന് എത്തിയവര്‍ക്കും കൗതുകമായി. വിവാഹചടങ്ങുകള്‍ കാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ പാമ്പാടി വെള്ളൂര്‍ ചെമ്മാരപ്പള്ളി അനീഷ് പോളും ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. സംസാരശേഷിയില്ലാത്ത അനീഷ് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അംഗവും കൂടിയാണ്. മീരയുടെ വിവാഹം നാട്ടുകാരും ഉത്സവമാക്കി മാറ്റി. ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തില്‍ വിവാഹത്തലേന്ന് വീട്ടില്‍ പ്രത്യേക സംഗീതവിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.