കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് തുടങ്ങുന്നതിന് ഇപ്പോൾ അ പേക്ഷിക്കാം. യൂനിറ്റ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിഭാഗത്തില്‍ (ഹൈസ്കൂള്‍ അഥവാ ഹയര്‍സെക്കൻഡറി) കുറഞ്ഞത് 500 കുട്ടികള്‍ ഉണ്ടായിരിക്കണം. പ്രവര്‍ത്തനക്ഷമമായ അധ്യാപക-രക്ഷാകർതൃ സമിതി ഉണ്ടായിരിക്കണം. കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയാറായി രണ്ട് അധ്യാപകര്‍ വേണം. അതിലൊരാള്‍ വനിതയാകണം. കാഡറ്റുകള്‍ക്ക് ശാരീരിക പരിശീലനം നല്‍കാന്‍ പര്യാപ്തമായ തരത്തില്‍ മൈതാനവും മറ്റ് സൗകര്യവും വേണം. ഓഫിസ് സജ്ജീകരിക്കുന്നതിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വസ്ത്രം മാറുന്നതിനും മുറികളും ആവശ്യമാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ എട്ടാം ക്ലാസ് മുതലും ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ പ്ലസ് വണ്‍ മുതലുമുള്ള കുട്ടികള്‍ക്ക് കാഡറ്റുകളാകാം. 22 പേര്‍ വീതമുള്ള രണ്ട് പ്ലാറ്റൂണ്‍ അടങ്ങിയതാണ് ഒരു ബാച്ച്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്കൂളില്‍ ഒരു പ്ലാറ്റൂണില്‍ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകൂ. കുട്ടികളില്‍ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളോടുള്ള കരുണ, സാമൂഹിക വിപത്തുകളെ എതിര്‍ക്കാനുള്ള കഴിവ് എന്നിവ വളര്‍ത്തിയെടുത്ത് അവരെ ജനാധിപത്യസമൂഹത്തിൻെറ ഭാവി വാഗ്ദാനങ്ങളാക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്റ്റുഡൻറ് പൊലീസ് പദ്ധതിക്ക് രൂപം നല്‍കിയത്. 58,000 കുട്ടികളും പരിശീലനം ലഭിച്ച 1300 അധ്യാപകരും 1500 പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി, പൊലീസ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം -10 വിലാസത്തില്‍ ജൂണ്‍ 30ന് മുമ്പ് അപേക്ഷകള്‍ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.