മറയൂര്‍: തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തുന്ന തക്കാളിക്ക് മിന്നൽ വിലയിടിവ്. ഇതോടെ കേരള വിപണി ലക്ഷ്യമിട് ട് തക്കാളി കൃഷിയിറക്കുന്ന കർഷകർ ബുദ്ധിമുട്ടിലായി. രണ്ടാഴ്ച മുമ്പ് 40 രൂപക്ക് വിറ്റിരുന്ന ഒരു കിലോ തക്കാളി ഇപ്പോൾ വെറും എട്ടുരൂപക്കാണ് നൽകുന്നത്. കേരളത്തിലെ വ്യാപാരികള്‍ തക്കാളി വാങ്ങുന്നത് ഗണ്യമായ അളവില്‍ കുറച്ചതാണ് വിലയിടിവിനു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത് ഉദുമല്‍പേട്ട, ഒട്ടംഛത്രം, പൊള്ളാച്ചി, കോയമ്പത്തൂര്‍ മാര്‍ക്കറ്റുകളില്‍നിന്നാണ്. ഇവിടെ നിന്ന് ദിവസം 60 ടണ്‍ എന്ന കണക്കിനാണ് തക്കാളി കേരള വിപണിയിലേക്ക് എത്തുന്നത്. എന്നാല്‍, രണ്ടാഴ്ചയായി ഇത് 50 ടണ്‍ ആയി കുറഞ്ഞു. കേരളത്തില്‍ തണുപ്പ് കാലാവസ്ഥയായതിനാൽ ഉപയോഗം കുറവായതിനാലാണ് വില്‍പനയിൽ ഇടിവുണ്ടായത്. എസ്28, എസ്29, അമൃത്, സോണാലി എന്നിവ ഉള്‍പ്പെടെ 13 തരം തക്കാളികളാണ് തമിഴ്നാട്ടിൽ കൃഷി ചെയ്യുന്നത്. മൂന്നു മുതല്‍ അഞ്ചുമാസംവരെ പരിപാലിച്ച് വിളവെടുക്കുന്ന തക്കാളി കിലോക്ക് 15 രൂപയില്‍ കൂടുതല്‍ ലഭിച്ചാല്‍ മാത്രമേ കര്‍ഷകന് ലാഭമുണ്ടാകു. ഇപ്പോഴത്തെ സ്ഥിതിയില്‍ തക്കാളി വിളവെടുപ്പ് നടത്തി മാര്‍ക്കറ്റില്‍ എത്തിക്കുന്ന ചെലവുപോലും ലഭിക്കാത്ത സ്ഥിതിയാണ്. ചില കര്‍ഷകര്‍ തക്കാളി വിളവെടുക്കാതെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.