കോട്ടയം: കുടിവെള്ള സ്രോതസ്സുകളായ നദികളിൽ തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മത്സ്യബന്ധനം വ്യാപകമാകുന്നു. പമ്പ, മണിമല, മീനച്ചിലാറുകളിലാണ് അനധികൃത മീൻ പിടിത്തം. മത്സ്യസമ്പത്തിെൻറ നാശത്തിനും കടുത്ത ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമാകുമ്പോഴും അധികൃതർ നിസ്സംഗതയിലാണെന്നാണ് ആക്ഷേപം. പമ്പാവാലി, മണിമല, ഈരാറ്റുപേട്ട, മീനച്ചിൽ, കുമരകം, വൈക്കം തുടങ്ങിയ പ്രദേശങ്ങളിലാണ് തോട്ട പൊട്ടിച്ചും നഞ്ചു കലക്കിയും മീൻ പിടിത്തം കൂടുതലായി നടക്കുന്നത്. പനങ്കുരുപോലുള്ളവ അരച്ച് തുരിശും ഫുരഡാന്‍, മണ്ണെണ്ണ എന്നിവയുമായി ചേര്‍ത്ത മിശ്രിതമാണ് വെള്ളത്തില്‍ കലക്കുന്നത്. പൊള്ളുന്ന ചൂടാണീ മിശ്രിതത്തിന്. മീനുള്ള ഭാഗത്ത് ആറ്റിലെ വെള്ളത്തില്‍ ഇത് കലര്‍ത്തും. ഇതോടെ കണ്ണില്‍ ചൂടേറ്റ് പ്രാണവേദനയിലോടുന്ന മീനുകള്‍ വിരിച്ച വലകളില്‍ കുടുങ്ങും. വലയില്‍ കുടുങ്ങാത്ത മീനുകള്‍ ചത്തുപൊങ്ങും. ചത്തമീനുകള്‍ വെള്ളത്തില്‍ കിടന്ന് അഴുകി ജലം മലിനമാകും. വിഷം പരന്ന ആറ്റുകടവില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും പുകച്ചിലുമുണ്ടാകും. ആറുകളിലെ ശുദ്ധജലം മലിനമാക്കുന്നതില്‍ നഞ്ചിന് പ്രഥമ സ്ഥാനമാണ്. നദിയിലെ ജലനിരപ്പു കുറയുമ്പോള്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍മൂലം ജലം കൂടുതല്‍ മലിനമാകാന്‍ ഇടയാകും. നദീതീരത്തെ കിണറുകളിലേക്കും രാസപദാര്‍ഥങ്ങളുടെ അംശങ്ങള്‍ വ്യാപിക്കുമെന്നതിനാല്‍ ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാകുമെന്ന സ്ഥിതിയാണ്. മത്സ്യങ്ങളുടെ വംശനാശമുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിത്തം നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ ഉന്മൂലനത്തിനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടാനും മത്സ്യസമ്പത്ത് ഗണ്യമായി കുറയാനും ഇടയാകുന്നതിനെതിരെ പലപ്പോഴും മത്സ്യബന്ധനത്തൊഴിലാളികളാണ് രംഗത്തുവരുന്നത്. പൊതുജലാശയങ്ങളിലും നദികളിലും അനുവദനീയമല്ലാത്ത വലകള്‍, കൂടുകള്‍ എന്നിവ ഉപയോഗിച്ചും തുരിശ്, മറ്റു രാസവസ്തുക്കള്‍, തോട്ട, വൈദ്യുതി എന്നീ അശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ചും മീന്‍പിടിക്കുന്നതിനെതിരെ 2010ലെ ഉള്‍നാടന്‍ മത്സ്യബന്ധനവും അക്വാകള്‍ച്ചറും നിയമം അനുസരിച്ച് നടപടിയെടുക്കാനാകുമെങ്കിലും നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.