നവീകരിച്ച മൂവാറ്റുപുഴ-ചെങ്ങന്നൂര്‍ എം.സി റോഡ്: ഉദ്ഘാടനത്തിനൊരുങ്ങി സർക്കാർ

ഏറ്റുമാനൂര്‍: മൂവാറ്റുപുഴ-ചെങ്ങന്നൂര്‍ എം.സി റോഡ് വീതികൂട്ടി നവീകരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ ഉദ്ഘാടനത്തി നൊരുങ്ങി സർക്കാർ. ഈമാസം 15ന് രാവിലെ 10.30ന് ഏറ്റുമാനൂർ പട്ടിത്താനം ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നടക്കുന്ന മന്ത്രി ജി. സുധാകരൻ അധ്യക്ഷതവഹിക്കും. 87.823 കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. നവീകരണത്തി​െൻറ ഭാഗമായി വശങ്ങളിൽ സോളാർ വിളക്കുകൾ സ്ഥാപിച്ചെങ്കിലും അവ ഏറെയും തെളിയാതെയും ചിലത് വാഹനങ്ങളിടിച്ച് തകർന്നിരിക്കുകയുമാണ്. സീബ്ര ലൈനുകളും പലയിടത്തും മാഞ്ഞ സ്ഥിതിയായപ്പോഴാണ് ഉദ്ഘാടനം. മൂവാറ്റുപുഴ മുതല്‍ ചെങ്ങന്നൂര്‍ വരെ രണ്ടു ഭാഗങ്ങളായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 2013 ഡിസംബര്‍ 30നാണ് 40.123 കിലോമീറ്റര്‍ മൂവാറ്റുപുഴ-ഏറ്റുമാനൂര്‍ ഭാഗത്തി​െൻറ നിര്‍മാണത്തിന് എന്‍.എ.പി.സി കരാര്‍ ഏറ്റെടുത്തത്. 171 കോടിയായിരുന്നു നിര്‍മാണച്ചെലവ്. 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി. 293.58 കോടി മുടക്കില്‍ 47.7 ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ ഭാഗത്തി​െൻറ നിര്‍മാണത്തിന് 2014 സെപ്റ്റംബര്‍ 15ന് ഡെല്‍മ ശ്രീധന്യ എന്ന കമ്പനി കരാര്‍ ഏറ്റെടുത്തെങ്കിലും പണി തുടങ്ങിയത് നവംബര്‍ 25നാണ്. 36 മാസമായിരുന്നു നിര്‍മാണക്കാലാവധി. പക്ഷേ, പൂര്‍ത്തിയാക്കിയത് 2018 മാര്‍ച്ച് 31നാണ്. ചെങ്ങന്നൂരിനും മൂവാറ്റുപുഴക്കുമിടയില്‍ പുത്തന്‍വീട്ടില്‍, കല്ലിശ്ശേരി, വരട്ടാര്‍, തോണ്ടറ, നീലിമംഗലം, കരിമ്പന എന്നീ പാലങ്ങള്‍ പുതുക്കിപ്പണിതു. നിര്‍മാണത്തിലുണ്ടായ അപാകതകളെത്തുടര്‍ന്ന് നീലിമംഗലം പാലം ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷമാണ് തുറന്നത്. 2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം നവീകരണത്തിനായി കരാറുകാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്തവര്‍ തന്നെ പലയിടത്തും കൈയേറ്റം നടത്തി. നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും പണിതവരുമുണ്ട്. ഉദ്ഘാടന സമ്മേളനം നടക്കുന്ന പട്ടിത്താനം ജങ്ഷനില്‍ സ്ഥലം ഏറ്റെടുക്കുന്നതിലും വീഴ്ച പറ്റിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എം.സി റോഡ് നവീകരണത്തില്‍ കരാര്‍കാരുടെ ബാധ്യത കാലാവധി ഒരുവര്‍ഷം മാത്രമാണ്. സാധാരണ മൂന്നുവര്‍ഷംവരെ ബാധ്യത കാലാവധി ഉള്ളപ്പോഴാണ് ഇവിടെ ഒരുവര്‍ഷമായി ചുരുങ്ങിയിരിക്കുന്നത്. 2019 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഈ കാലാവധി അവസാനിക്കും. നിര്‍മാണത്തിലെ അപാകതകള്‍ ഈ കാലയളവിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ തുടര്‍ന്നുള്ള അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ വേറെ ഫണ്ട് കണ്ടെത്തേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.