കോട്ടയം: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശപ്പാതയുടെ ഉള്‍ഭാഗത്തെ പ്ലാറ്റ്ഫോമിെൻറ ഭാഗമായ വൃത്താകൃതിയിലുള്ള ഉരുക്ക് ചട്ടക്കൂട് സ്ഥാപിച്ചു. എം.സി റോഡിൽ കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്ഫോമുകളുടെ ഒരുഭാഗത്താണ് ചട്ടക്കൂട് സ്ഥാപിച്ചത്. ഞായറാഴ്ച പുലര്‍ച്ച 1.30ന് ഇരുമ്പനത്തുനിന്ന് എത്തിച്ച വൃത്താകൃതിയിലുള്ള നാലുഭാഗങ്ങൾ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് സ്ഥാപിച്ചത്. രാവിലെ 11.30ന് ജോലികൾ അവസാനിച്ചു. പാതയുടെ പുറംഭാഗത്തുവരുന്ന തൂണുകളിൽ സ്ഥാപിക്കാനുള്ള ഉരുക്ക് ചട്ടക്കൂട് വ്യാഴാഴ്ച രാത്രിയോടെ എത്തിക്കും. വലുപ്പം കൂടുതലായതിനാല്‍ ഒരുദിവസം സ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. പ്ലാറ്റ്ഫോമുകളുടെ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് കാര്യമായ ഗതാഗത നിയന്ത്രണമില്ലാതെയാണ് ഞായറാഴ്ച ജോലികൾ നടന്നത്. അടുത്തഘട്ടത്തില്‍ കൂടുതൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ആകാശപ്പാതക്കായി കഴിഞ്ഞ ഡിസംബറിലാണ് 14 കൂറ്റന്‍ ഉരുക്ക് തൂണുകള്‍ സ്ഥാപിച്ചത്. ഇവയില്‍ ഉള്‍വശത്തെ ഏഴ് തൂണുകളെ ബന്ധിപ്പിച്ചുള്ള വൃത്താകൃതിയിലുള്ള പ്ലാറ്റ് ഫോം നിര്‍മാണമാണ് പൂർത്തിയായത്. അടുത്തഘട്ടത്തിൽ പുറംഭാഗത്തെ തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. പിന്നീട് രണ്ട് പ്ലാറ്റ്‌ഫോമുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലിൾ നടക്കും. ഈ ജോലികള്‍ എന്ന് നടക്കുമെന്ന കാര്യത്തിൽ കാര്യത്തില്‍ അധികൃതര്‍ വ്യക്തമായ ഉറപ്പുനൽകിയിട്ടില്ല. നടപ്പാതയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന മുകൾത്തട്ടിൽ മഴയും വെയിലും ഏൽക്കാതിരിക്കുന്ന സംവിധാനവും ഒരുക്കും. ആകാശപ്പാതയുടെ അകത്തുള്ള തൂണുകൾക്കുചുറ്റും ചെറിയ റൗണ്ടാന സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ നടത്തുന്നത് കിറ്റ്കോയാണ്. രണ്ടര വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാറിെൻറ അവസാനകാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ആകാശപ്പാത നിര്‍മാണം ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ജോലികള്‍ പിന്നീട് ഇഴഞ്ഞാണ് നീങ്ങിയത്. രണ്ടുവര്‍ഷത്തിനുശേഷമാണ് തൂണുകള്‍ സ്ഥാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ മുന്‍കൈയെടുത്താണ് പദ്ധതി ആരംഭിച്ചത്. രാഷ്ട്രീയ എതിർപ്പും ആകാശപ്പാത നിർമാണം ഇഴയാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.