വധശിക്ഷക്ക്​ വിധിക്ക​​​പ്പെട്ട മലയാളികൾ മ​ലേഷ്യൻ ജയിലിൽ

പത്തനംതിട്ട: വധശിക്ഷക്ക് വിധിക്കപ്പെട്ട് മലേഷ്യൻ ജയിലിൽ കഴിയുന്ന മലയാളികളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ. എരുമേലി സ്വദേശി എബി അലക്സ് (37), പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ (28), വർക്കല സ്വദേശി സുമേഷ് സുധാകരൻ (30), ചിറ്റാർ സ്വദേശി സജിത്ത് സദാനന്ദൻ (29) എന്നിവർക്കാണ് കഴിഞ്ഞ ജനുവരി 17ന് അവിടത്തെ ഹൈകോടതി വധശിക്ഷ വിധിച്ചത്. ഇവർക്കൊപ്പം അറസ്റ്റിലായ ചിറ്റാർ സ്വദേശി സിജോ, മാവേലിക്കരയിലുള്ള രതീഷ്, വർക്കലക്കാരൻ മുഹമ്മദ് കബീർ എന്നിവർ മോചിതരായി നാട്ടിലെത്തി. 2013 ജൂലൈ 26നാണ് ഇവരെല്ലാം ജയിലിലായതെന്നാണ് ബന്ധുക്കൾ പറയുന്നത്. മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത് എന്നാണ് വിവരം. പ്ലാസ്റ്റിക് കമ്പനിയിൽ ജോലിയെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. ജോലിക്ക് കയറിയ ശേഷം നാട്ടിലേക്ക് വിളിച്ചിരുന്നു. ഒറ്റപ്പെട്ട സ്ഥലത്താണ് ജോലിയെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുമതി ഇല്ലെന്നും പറഞ്ഞു. പിന്നീടാണ് ജയിലിലായ വിവരം അറിയുന്നത്. ഇവർ താസമസിച്ചിരുന്ന മുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടിയെന്നാണ് പറയുന്നത്. ഒരു മേലഷ്യൻ സ്വദേശിയെയും ഇവർക്കൊപ്പം ശിക്ഷിച്ചിട്ടുണ്ട്. അവരെ കുടുക്കിയതാണെന്നും സമ്മർദം കാരണമാണ് അവർക്ക് സത്യം തുറന്ന് പറയാൻ പറ്റാതെ പോയതെന്നും ബന്ധുക്കൾ പറഞ്ഞു. മടങ്ങിയെത്തിയവരോട് ചോദിച്ചിട്ടും കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല. കൊണ്ടുപോയവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. പരാതിയും നടപടികളുമായി പോയാൽ ജയിലിലുള്ളവർ അപകടത്തിലാകുമെന്ന് ചിലർ മുന്നറിയിപ്പ് നൽകി. ഇവർ ജയിലിലായപ്പോൾതന്നെ ആേൻറാ ആൻറണി, എ. സമ്പത്ത് എന്നീ എം.പിമാർക്കും പ്രവാസി സെല്ലിനും പരാതി നൽകിയിരുന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജിന് രണ്ടുദിവസം മുമ്പ് പരാതി ഫാക്സ് ചെയ്തെന്നും ഇവർ പറയുന്നു. ജയിലിലുള്ള ചിലർ ഇടക്ക് ഫോണിൽ വിളിക്കുന്നുണ്ട്. വക്കീലിനെ വെച്ച് കേസ് നടത്തുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഫോൺ ചെയ്തതിന് ഇവരിൽ ചിലർക്ക് മർദനം ഏൽക്കാറുണ്ടെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. ബന്ധുക്കളായ അഖില സജിത്ത്, അനില ആനന്ദ്, സുധാകരൻ, സരസ്വതി, രവീന്ദ്രൻ, ജേക്കബ് അലക്സാണ്ടർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.