പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 7000 ഏക്കർ വരുന്ന സംരക്ഷിത വനമേഖലയായ പൊന്തന്പുഴവനത്തിെൻറ അവകാശം സർക്കാറിന് നഷ്ടമായതിനെച്ചൊല്ലി വിവാദം. രേഖകൾ ഹാജരാക്കാതെ കേസ് തോറ്റുകൊടുത്തിന് പിന്നിൽ സാമ്പത്തിക അഴിമതിയുണ്ടെന്ന ആരോപണവുമായി കേരള കോൺഗ്രസ് എം രംഗത്തുവന്നു. ഇതിനിടെ വനഭൂമി സന്ദർശിക്കാൻ സംസ്ഥാന വനം വകുപ്പ് മേധാവി ശനിയാഴ്ച എത്തും. ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇവിടം സന്ദർശിക്കും. പൊന്തൻപുഴ വനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി തർക്കമുണ്ട്. ഭൂമിയിൽ ചിലർ അവകാശവാദം ഉന്നയിച്ചതോടെയാണ് വിഷയം കോടതിയിലെത്തിയത്. 1968ലെ ഫോറസ്റ്റ് റെഗുലേഷൻ ആക്ട് പ്രകാരം സർക്കാറിൽ നിക്ഷിപ്തമായ വനഭൂമി മാത്രമേ സംരക്ഷിതവനമായി പ്രഖ്യാപിക്കാൻ പാടുള്ളു. ഇൗ വനം സർക്കാറിൽ നിക്ഷിപ്തമായിരുന്നില്ലെന്നും മർത്താണ്ഡവർമ മഹാരാജാവ് നൽകിയ 'നീട്ടിൽ'പടി പ്രകാരം എഴുമാറ്റൂർ നൈതല്ലൂർ കോയിക്കൽ ഭൂമിയാണെന്നുമായിരുന്നു എറണാകുളം ജില്ല കോടതിയുടെ വർഷങ്ങൾക്ക് മുമ്പുള്ള വിധി. ഇതിനെതിരെ കോട്ടയം ഡി.എഫ്.ഒ ഹൈകോടതിയിൽ അപ്പീലും നൽകി. അതേസമയം, ഇൗ വനഭൂമി നൈതല്ലൂർ കോയിക്കലിലേക്ക് തിരുവിതാംകൂർ മഹാരാജാവ് വിട്ടുകൊടുത്തതായി 'നീട്ട്' ഇല്ലെന്നാണ് 1962 മാർച്ച് 16ന് മന്ത്രി ഇ.പി. പൗേലാസ് നിയമസഭയിൽ അറിയിച്ചത്. സർക്കാർ വനഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചിലർ കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതായും ഇത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. സംരക്ഷിത വനമായി പുനർവിജ്ഞാപനം ചെയ്യണമെന്നും തുടർന്ന് ഹൈകോടതി വിധിച്ചിരുന്നു. അങ്ങനെയെങ്കിൽ ഇൗ രേഖകൾ അടക്കം കോടതിയിൽ ഹാജരാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. സംരക്ഷിത വനമായി പ്രഖ്യാപിച്ചതിലെ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഇപ്പോഴത്തെ വിധി. ഭൂമിയിൽ അവകാശവാദം ഉന്നയിച്ചവരോട് ബന്ധപ്പെട്ട ട്രൈബ്യൂണലിനെ സമീപിക്കാനും നിർദേശിച്ചിട്ടുണ്ട്. കേസിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇതേസമയം, 1980ലെ കേന്ദ്ര വനനിയമവും 1996 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച ഗോദവർമന്‍ തിരുമുൽപാട് കേസിലെ സുപ്രീംകോടതി വിധിയും അനുസരിച്ച് ഭൂമി നഷ്ടമാകില്ല. ഹൈകോടതി വിധി വന്നതിനുശേഷവും വനം മന്ത്രാലയം വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന ആരോപണവും ശക്തമാണ്. പാറമടകൾക്ക് എതിരെ രംഗത്തുള്ള പരിസ്ഥിതി സംഘടനകൾപോലും പൊന്തൻപുഴയുടെ കാര്യത്തിൽ മൗനംപാലിക്കുന്നതിലും ദുരൂഹതയുണ്ട്. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.