ജപ്തി നടപടികളില്‍നിന്ന്​ ഒഴിവാക്കാൻ നടപടിയാവശ്യപ്പെട്ട് കർഷകർ ആർച് ബിഷപ്പിനെ കണ്ടു

ചങ്ങനാശ്ശേരി: കാര്‍ഷിക വായ്പ തട്ടിപ്പില്‍ ജപ്തി ഭീഷണി നേരിടുന്ന കുട്ടനാട്ടിലെ കര്‍ഷകരും വീട്ടമ്മമാരും ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തി ആര്‍ച് ബിഷപ്പിനെ കണ്ടു. ജോയൻറ് ലയബലിറ്റി ഗ്രൂപ്പിലെ നൂറോളം ആളുകളാണ് ബുധനാഴ്ച ഉച്ചക്ക് 12ഓടെ അതിരൂപത ആസ്ഥാനത്ത് എത്തിയത്. ഗ്രൂപ്പി​െൻറ പ്രതിനിധികള്‍ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. പണം നഷ്ടപ്പെടാതിരിക്കാനും ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കാനും സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും തീരുമാനം വന്നു കഴിഞ്ഞ് പഠിച്ച് വേണ്ടതു ചെയ്യാമെന്നും ബിഷപ് പറഞ്ഞതായാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് അംഗങ്ങള്‍ പിരിഞ്ഞുപോവുകയായിരുന്നു. കാര്‍ഷിക വായ്പ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിനെ ബുധനാഴ്ച രാമങ്കരി കോടതി ജൂലൈ നാലുവരെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്. കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.