റെസി മാത്യുവിനെ നോക്കി ന്യൂജെൻസ്​ പറഞ്ഞു -'പുള്ളിക്കാരി സ്​റ്റാറാ'

പാലാ: 'ഉദാഹരണം സുജാത' എന്ന സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം മകൾക്കൊപ്പം പത്താംക്ലാസിലാണ് പഠിക്കുന്നതെങ്കിൽ 52കാരി റെസി മാത്യു 'അതുക്കും മേലെ' യാണ്. സാക്ഷരത മിഷൻ നടത്തുന്ന പ്ലസ് ടു തുല്യത കോഴ്സ് 70 ശതമാനം മാർക്കോടെ വിജയിച്ച് ഏറ്റുമാനൂർ പുന്നത്തുറ വെസ്റ്റ് മുല്ലക്കുഴിയിൽ റെസി മാത്യു പാലാ അൽഫോൻസ കോളജിൽ ബിരുദത്തിനങ്ങ് ചേർന്നു; അതും മെറിറ്റിൽ. ആദ്യ ദിവസം തന്നെ ന്യൂജെൻസ് പിള്ളേർക്കിടയിൽ കോളജിലെ താരവുമായി. അൽഫോൻസയിലേക്കുള്ള രണ്ടാം വരവ് കൂടിയാണ് റെസിക്കിത്. 1984-86ൽ അൽഫോൻസ കോളജിൽ ഫോർത്ത് ഗ്രൂപ് വിദ്യാർഥിനിയായിരുന്നു. അന്ന് ഇംഗ്ലീഷിന് തോറ്റതോടെയാണ് പഠനം മുടങ്ങിയത്. പിന്നീട് ഏറ്റുമാനൂർ ഐ.ടി.ഐയിൽ സിവിലിന് ചേർന്നു. പഠനം പൂർത്തിയാക്കിയെങ്കിലും പരീക്ഷ വിജയിച്ചില്ല. ഇപ്പോൾ ഹിസ്റ്ററിക്ക് ചേർന്ന റെസി ഹിന്ദിയാണ് രണ്ടാം ഭാഷയായി എടുത്തിരിക്കുന്നത്. തുല്യത പരീക്ഷയിൽ 156 മാർക്കാണ് ഹിന്ദിക്ക് ലഭിച്ചത്. പൊളിറ്റിക്സിന് 150 മാർക്കും ലഭിച്ചു. പഠിക്കാൻ ഇഷ്ടമായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ മോശമായിരുന്നതിനാൽ നടന്നില്ലെന്ന് റെസി പറയുന്നു. ഔസേപ്പ് മാത്യു-അമ്മിണി ദമ്പതികളുടെ ആറു മക്കളിൽ മൂത്തമകളായ റെസി വീടുകളിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ക്ലാസിൽ പോകുമ്പോൾ അയൽവീടുകളിൽ രാത്രിയിലെത്തിയാണ് ജോലികൾ തീർത്തിരുന്നത്. ഇതിനിടയിൽ മക്കൾക്കൊപ്പമിരുന്ന് പഠിക്കാനും സമയം കണ്ടെത്തിയിരുന്നു. മക്കളായ അഞ്ജലി പ്ലസ് ടുവിലും ആശിഷ് പ്ലസ് വണ്ണിലുമാണ്. വാടകവീട്ടിൽ താമസിക്കുന്ന റെസിക്ക് സ്വന്തമായി ഒരു സ​െൻറ് ഭൂമിപോലും ഇല്ലെങ്കിലും പഠനത്തോടുള്ള അമിത താൽപര്യം മൂലമാണ് വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ബിരുദമെടുക്കാനെത്തിയത്. സഹോദരി മഞ്ജു, സാക്ഷരത മിഷൻ കോഓഡിനേറ്റർ കെ.ജെ. സീനാകുമാരി എന്നിവർക്കൊപ്പം കോളജിലെത്തിയ റെസിക്ക് ഹൃദ്യമായ വരവേൽപാണ് ലഭിച്ചത്. സ്കോളർഷിപ്പോടെ പഠിക്കാനെത്തുന്ന റെസിക്ക് യൂനിഫോം ധരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും കോളജ് അധികൃതർ നൽകിയിട്ടുണ്ട്. കോളജിെ​െൻറ 56 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഇത്രയും പ്രായമുള്ളയാൾ ബിരുദ പഠനത്തിനെത്തുന്നതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രിൻസിപ്പൽ സിസ്റ്റർ തെരേസ് മടക്കക്കുഴി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.