കുമളി: ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിൽ കെ.എസ്.ആർ.ടി.സിക്ക് അരക്കോടിയുടെ വരുമാന നഷ്ടം. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിന് സമീപം വെള്ളം കയറി ഗതാഗതം സ്തംഭിച്ചതാണ് കോർപറേഷന് തിരിച്ചടിയായത്. റോഡിൽ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റ സർവിസുപോലും നടത്താൻ കഴിഞ്ഞില്ല. കുമളിയിൽനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ, അടൂർ, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, കൊല്ലം സർവിസുകളെല്ലാം മുടങ്ങി. കുമളിയിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് മുപ്പതിലധികം ഷെഡ്യൂളാണുള്ളത്. ദിവസേന ശരാശരി മൂന്നുമുതൽ നാലുലക്ഷം വരെയാണ് വരുമാനം. രണ്ടാഴ്ചയിലധികമായി ഭാഗികമായി മാത്രമായിരുന്നു സർവിസ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ മുഴുവൻ സർവിസും നിർത്തിവെച്ചത് കനത്ത നഷ്ടത്തിന് കാരണമായി. കോട്ടയം, ചങ്ങനാശ്ശേരി, പൊൻകുന്നം, തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽനിന്ന് വണ്ടിപ്പെരിയാർ, കുമളി വഴി തമിഴ്നാട്ടിലേക്കുള്ള നിരവധി സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് സർവിസും മുടങ്ങി. കുമളിയിൽനിന്ന് തിരുവനന്തപുരം, വയനാട് ദീർഘദൂര സർവിസുകൾ 50 കിലോമീറ്ററോളം കൂടുതൽ സഞ്ചരിച്ച് കട്ടപ്പന-കുട്ടിക്കാനം വഴിയാണ് യാത്ര തുടർന്നിരുന്നത്. വണ്ടിപ്പെരിയാർ ടൗൺ മുതൽ നെല്ലിമല കവല വരെയുള്ള രണ്ടര കിലോമീറ്റർ റോഡിലെ വെള്ളക്കെട്ടാണ് ആഴ്ചകൾ നീണ്ട ഗതാഗത സ്തംഭനത്തിനും യാത്രദുരിതത്തിനും കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.