ചങ്ങനാശ്ശേരി: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 22 പവനും 75,000 രൂപയും മോഷ്ടിച്ചു. ചങ്ങനാശ്ശേരി മതുമൂലക്ക് സമീപം പഴയപുരക്കൽ ധന്യയില്‍ സാമുവല്‍ ജോർജിെൻറ വീട്ടിൽ ആരും ഇല്ലാത്ത സമയംനോക്കി പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷണം. വീട്ടില്‍ സാമുവലും ഭാര്യയും മാത്രമാണ് താമസിക്കുന്നത്. സാമുവൽ രാവിലെ ഒമ്പതോടെ ലയണ്‍സ് ക്ലബിലേക്കും ഭാര്യ പത്തോടെ ചെത്തിപ്പുഴ സര്‍ഗക്ഷേത്രയിലേക്കും പോയിരുന്നു. 12ഒാടെ ഭാര്യ തിരിച്ചെത്തി വീടിെൻറ മുന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഭര്‍ത്താവ് ഉള്ളിലുണ്ടെന്ന് കരുതി വിളിച്ചുനോക്കിയെങ്കിലും വാതില്‍ തുറക്കാതെ വന്നതോടെ വീടിെൻറ പിന്‍ഭാഗത്ത് എത്തി പരിശോധിച്ചപ്പോഴാണ് കുത്തിപ്പൊളിച്ച് തുറന്നിട്ട നിലയില്‍ കണ്ടത്. വീട്ടില്‍ കയറി പരിശോധിച്ചപ്പോള്‍ അലമാരകള്‍ കുത്തിത്തുറന്ന നിലയിലും തുണി വാരിവലിച്ചിട്ട നിലയിലും ആയിരുന്നു. താഴത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവനും മുകളിലത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപയും കാണാതെ വന്നതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും ചങ്ങനാശ്ശേരി പൊലീസില്‍ അറിയിക്കുകയും ആയിരുന്നു. കോട്ടയം ഡിവൈ.എസ്.പി സക്കറിയ മാത്യു, ചങ്ങനാശ്ശേരി സി.ഐ കെ.പി. വിനോദ്, എസ്.ഐ മനു വി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു. ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അന്‍സാരി, അരുണ്‍, പൊലീസുകാരായ പ്രദീപ് ലാല്‍, രജനീഷ്, ഷിബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച ഡോഗ് സ്‌ക്വാഡ് എത്തി പരിശോധിക്കും. മോഷണം നടന്ന വീടിന് ഇരുവശത്തും എതിര്‍വശങ്ങളിലും നിരവധി വീടുകള്‍ ഉണ്ടെങ്കിലും അവർ തങ്ങളുടെ അയൽപക്കത്ത് നടന്ന മോഷണം അറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.