ഇടുക്കി: മാനസിക പീഡനത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുമളി സ്വദേശിയാണ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസം മുമ്പ് ഇടുക്കി എ.ആർ ക്യാമ്പിലെ ഡ്യൂട്ടിയെച്ചൊല്ലി പൊലീസ് അസോസിയേഷന് മുമ്പ് നേതൃത്വം നൽകിയിരുന്ന ആളും ഇയാളുമായി വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. എന്നാല്‍, നേതാവിനെ ഒഴിവാക്കി ഇയാൾ ഉള്‍പ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അടിപിടിക്കുപിന്നിലെ യഥാര്‍ഥ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്‌ത ഡ്യൂട്ടി ഓഫിസറെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് തിരുത്തി എഴുതിച്ച് ജില്ല പൊലീസ് ചീഫിനെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ സസ്‌പെൻഡ് ചെയ്‌തതെന്നാണ് ജീവനൊടുക്കാൻ ശ്രമിച്ച പൊലീസുകാരെൻറ നിലപാട്. മൂന്നുപേര്‍ പങ്കാളികളായ അടിപിടിയില്‍ രണ്ടുപേരെ മാത്രം സസ്‌പെൻഡ് ചെയ്തതും നേതാവിനെ ഒഴിവാക്കിയതും ശരിയായില്ലെന്ന പരാതി ബന്ധപ്പെട്ടവര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യശ്രമത്തിന് പിന്നില്‍. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടശേഷമാണ് ആത്മഹത്യശ്രമം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.