ഇടമലക്കുടിയിൽ കുടുങ്ങിയ അധ്യാപകർ നാട്ടിലെത്തി

തൊടുപുഴ: കനത്തമഴയിൽ ഇടമലക്കുടിയിൽ കുടുങ്ങിയ മൂന്ന് അധ്യാപകർ നാട്ടിലേക്ക് തിരിച്ചു. മുളകുതറക്കുടി സ്കൂളിലെ അധ്യാപകരായ മുരളീധരൻ, സിജി, ബിനി എന്നിവരാണ് ഞായറാഴ്ച നാട്ടിലെക്ക് മടങ്ങിയത്. മഴയും ഉരുൾപൊട്ടലും ശക്തമായതോടെ ഇടമലക്കുടിയിൽനിന്ന് പുറത്തുകടക്കാൻ കഴിയാതെ അകപ്പെടുകയായിരുന്നു. മുളകുതറയിൽനിന്ന് ആനക്കുളംവരെ 20 കിലോമീറ്ററോളം നടന്നാണ് ഇവർ രക്ഷപ്പെട്ടത്. ആനക്കുളം പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയായിരുന്നെങ്കിലും പുഴയിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ കയറി ഇവർ മറുകരയെത്തുകയായിരുന്നു. ആനക്കുളം വരെ ഒാട്ടോ എത്തിച്ചിരുന്നു. അവിടെ നിന്ന് മാങ്കുളത്തേക്ക് എത്തുകയായിരുന്നു. കനത്തമഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഇടമലക്കുടി ഒറ്റപ്പെട്ട നിലയിലാണ്. റോഡ് തകർന്നതിനാൽ ഇവിടെയുള്ളവർക്ക് റേഷൻ വാങ്ങാൻപോലും പുറത്തേക്ക് പോകാനാകുന്നില്ല. ആനക്കുളമാർ നിറഞ്ഞൊഴുകുന്നതിനാൽ ആനക്കുളം-മീൻകുത്തി വഴിയും യാത്ര സാധ്യമല്ല. പെട്ടിമുടിവരെ അരിയടക്കമുള്ളവ എത്തിച്ചിട്ടുണ്ടെങ്കിലും ഇവ ചുമന്ന് വേണം കൊണ്ടുപോകാൻ. ഉടൻ കുടികളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.