തൊടുപുഴ: കനത്ത മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും ഇടുക്കി ജില്ല ആസ്ഥാനം ഒറ്റപ്പെട്ടു. ഇടുക്കി കലക്ടറേറ്റിലേക്കുള്ള വാർത്തവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ ജില്ലയുടെ ഭരണസിരാകേന്ദ്രം ഒറ്റപ്പെട്ട നിലയിലാണ്. പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. ചെറുതോണി പാലം വെള്ളത്തിനടിയിലാണ്. ചെറുതും വലുതുമായി 25 ഇടത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇത് കൂടാതെയാണ് മണ്ണിടിച്ചിൽ. ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ കരിമ്പനും ചുരുളിക്കുമിടയിൽ 40ഒാളം വാഹനങ്ങളാണ് ബുധനാഴ്ച രാത്രി കുടുങ്ങിയത്. ഇടുക്കിയിലെത്തിയ സഞ്ചാരികൾ തിരികെ മടങ്ങുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. മുന്നോട്ട് വാഹനവുമായി പോകാൻ ശ്രമിച്ചെങ്കിലും മുന്നിലും പിന്നിലും മണ്ണിടിഞ്ഞതോടെ ഇവർക്ക് ഇടുക്കിയിലേക്കോ തൊടുപുഴ മേഖലയിലേക്കോ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമുണ്ടായി. രാത്രി മുഴുവൻ വാഹനത്തിൽ കഴിയേണ്ട സ്ഥിതിയും വന്നു. ഭയന്ന് വിറച്ചാണ് സ്ത്രീകളടക്കമുള്ളവർ വാഹനത്തിൽ കഴിച്ചുകൂട്ടിയത്. വ്യാഴാഴ്ച രാവിലെ നാട്ടുകാരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലേക്കും കലക്ടറേറ്റിലേക്കുമായി മാറിയത്. നിരവധി ഉദ്യോഗസ്ഥരും കലക്ടറേറ്റിലുണ്ട്. ഇവരുമായുള്ള വാർത്തവിനിമയ ബന്ധം നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.