കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ ഫ്ലക്സ് ബോര്‍ഡില്‍നിന്ന് രാത്രി വെട്ടിമാറ്റി. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ചിത്രങ്ങള്‍ വെട്ടിമാറ്റിയത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍തന്നെയെന്ന് തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ദൃശ്യങ്ങൾ. ജവഹര്‍ ബാലജനവേദി ജില്ല കമ്മിറ്റി കഴിഞ്ഞദിവസം പൊന്‍കുന്നത്ത് നടത്തിയ ഓണാഘോഷ പരിപാടിയായ പൂവിളിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്ലക്സുകളിലെ പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളാണ് വെട്ടിമാറ്റിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രാത്രിയിലെത്തി വെട്ടിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കാമറയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മിനി സിവില്‍ സ്റ്റേഷൻ, പുത്തനങ്ങാടി, കുരിശുങ്കല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചു. എ ഗ്രൂപ്പിനുള്ളിലെ പോരാണ് കാരണമെന്ന് നേതാക്കള്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെൻറ് സെക്രട്ടറി രഞ്ജു തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഫ്ലക്സുകളിൽനിന്ന് നീക്കിയത്. ചില ബോര്‍ഡുകളില്‍നിന്ന് ഉദ്ഘാടകനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ആേൻറാ ആൻറണി എം.പി, പി.എ. സലീം തുടങ്ങിയവരുടെ ചിത്രങ്ങളും വെട്ടിമാറ്റി. ഇതിനുപിന്നിൽ കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും വാര്‍ഡ് പ്രസിഡൻറുമാണെന്നാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സിബു ദേവസ്യ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.