കോട്ടയം: ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 72ാമത് ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ അഞ്ചംഗ എം.പിമാരുടെ സംഘം 26ന് ന്യൂഡൽഹിയിൽനിന്ന് യാത്രപുറപ്പെടും. ലോക്സഭയിെലയും രാജ്യസഭയിെലയും കോൺഗ്രസ് എം.പിമാരെ പ്രതിനിധാനം ചെയ്താണ് സംഘം യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറി കൂടിയായ കൊടിക്കുന്നിൽ സുരേഷിനെ നിർദേശിച്ചത്. ഡി.എം.കെയുടെ രാജ്യസഭ അംഗമായ ടി.കെ.എസ് ഇളങ്കോവൻ, തൃണമൂൽ കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് സുധീഷ് ബന്ദോപാധ്യായ, എ.ഐ.ഡി.എം.കെ ലോക്സഭ അംഗം കെ. കാമരാജ്, ജെ.ഡി.യുവിെൻറ ഹരിബഞ്ച് നാരായൺ സിങ് എന്നീ എം.പിമാരാണ് സംഘത്തിലുള്ളത്. നവംബർ രണ്ടുവരെയാണ് സമ്മേളനം. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ മിഷനാണ് സംഘത്തിന് വേണ്ട സൗകര്യങ്ങൾ ന്യൂയോർക്കിൽ ഒരുക്കുന്നത്. അടൂർ/ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിലെ മുതിർന്ന അംഗമാണ്. മുൻ കേന്ദ്രമന്ത്രി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കൊടിക്കുന്നിൽ സുരേഷ് വിദേശകാര്യമുൾപ്പെടെ നിരവധി പാർലമെൻററി കമ്മിറ്റികളിൽ അംഗമായിട്ടുണ്ട്. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിലേക്ക് പോകുന്നതിനാൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഒരാഴ്ചത്തെ പരിപാടി റദ്ദുചെയ്തതായി അദ്ദേഹത്തിെൻറ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.