നഴ്‌സുമാരെ അപമാനിച്ച ഭാരത് ആശുപത്രി ജീവനക്കാരനെതിരെ വനിത കമീഷൻ കേസെടുത്തു

കോട്ടയം: ഭാരത് ആശുപത്രിയിൽ സമരം നടത്തുന്ന നഴ്‌സുമാർക്കുനേരെ ലൈംഗികചേഷ്‌ട കാണിച്ച ആശുപത്രി ജീവനക്കാരനെതിരെ വനിത കമീഷൻ സ്വമേധയ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കമീഷൻ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. കോട്ടയത്ത് വെള്ളിയാഴ്ച നടന്ന കമീഷ​െൻറ മെഗാ അദാലത്തിൽ, സമരം ചെയ്യുന്ന നഴ്സുമാർ പരാതിയുമായി എത്തിയിരുന്നു. ഇവരുടെ പരാതി കേട്ട കമീഷൻ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. സംഭവം നടന്ന് 19 ദിവസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായി നടത്താൻ പൊലീസിനായിട്ടില്ലെന്നും കമീഷൻ കുറ്റപ്പെടുത്തി. പെൺമക്കളെ പോറ്റാൻ മാർഗമില്ലെന്നുകാട്ടി പരാതിയുമായെത്തിയ കോട്ടയം സ്വദേശിനി സിന്ധു രാജേഷിന് കമീഷ​െൻറ ഇടപെടലിൽ ജീവിതമാർഗവും തുറന്നു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ഇവർക്ക് ജോലി തരപ്പെടുത്തിക്കൊടുത്തു. മകൾ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി കുറിച്ചി സ്വദേശിനി ത്രേസ്യാമ്മ (85) നൽകിയ പരാതി പരിഗണിച്ച കമീഷൻ ഇവരുടെ ആധാരവും റേഷൻ കാർഡും തിരികെനൽകാൻ മകൾക്ക് നിർദേശം നൽകി. തനിക്കെതിരെ അശ്ലീലച്ചുവയുള്ള പോസ്റ്ററുകൾ പൊതുനിരത്തുകളിൽ പതിപ്പിക്കുന്നതായി അയർക്കുന്നം പഞ്ചായത്ത് അംഗം ജോളി നൽകിയ പരാതിയിൽ വിശദ അന്വേഷണത്തിന് പൊലീസിന് നിർദേശം നൽകി. തൊഴിൽ സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഏറിവരുകയാണെന്ന് അദാലത്തിനുശേഷം അഡ്വ.എം.എസ്. താര പറഞ്ഞു. ഇൗ പ്രശ്‌നങ്ങൾക്ക് അടിയന്തര തീർപ്പുണ്ടാക്കാൻ ശക്തമായ കമ്മിറ്റികൾ രൂപവത്കരിക്കണം. ദമ്പതികൾ തമ്മിലെ പ്രശ്‌നങ്ങൾക്കപ്പുറം എല്ലാ വിഭാഗത്തിൽനിന്നുമുള്ള പരാതികളും ഇന്ന് കമീഷനിലെത്തുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ആകെ എത്തിയ 103 കേസുകളിൽ 37 എണ്ണം തീർപ്പാക്കി. 20 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഇരുകക്ഷിയും ഹാജരാകാത്ത 14 പരാതി അദാലത്തിൽ പരിഗണനക്കെടുത്തില്ല. വനിത കമീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസ്, ലീഗൽ പാനൽ അംഗങ്ങളായ മീര രാധാകൃഷ്ണൻ, അഡ്വ. പി.കെ. സുരേന്ദ്രൻ, അഡ്വ. എം.പി. തങ്കം, അഡ്വ. ഷൈനി ഗോപി, വനിത സെൽ എസ്.ഐ വി.കെ. റെജിമോൾ, വനിത സിവിൽ െപാലീസ് ഓഫിസർമാരായ കെ.ആർ. ഷീബ, കെ.കെ. ഷീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.