ജില്ലയില്‍ ലീഗ് ഇടയുന്നു; പായിപ്പാട്ടും ചിറക്കടവിലും യു.ഡി.എഫ് വിട്ട് മത്സരിച്ചേക്കും

കോട്ടയം: യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ നീതി കിട്ടിയില്ളെന്ന് ചൂണ്ടിക്കാട്ടി ജില്ലയില്‍ പലയിടത്തും മുന്നണി വിടാന്‍ ലീഗ് നീക്കം. ചിറക്കടവ് പഞ്ചായത്തില്‍ എല്‍.ഡി.എഫുമായി ധാരണയില്‍ മത്സരിക്കാന്‍ പ്രാദേശിക നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് യു.ഡി.എഫ് വിട്ട് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചു. ജില്ലയില്‍ പലയിടത്തും യു.ഡി.എഫുമായി കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതായി ലീഗിന്‍െറ ജില്ലാ നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ മുണ്ടക്കയം, പാറത്തോട് ഡിവിഷനുകള്‍ ലീഗ് ആവശ്യപ്പെട്ടുവെങ്കിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൊടുക്കില്ളെന്ന ഉറച്ച നിലപാടാണ് യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ സ്വീകരിച്ചത്. ഈ സമീപനം ലീഗില്‍ കടുത്ത അമര്‍ഷമാണുണ്ടാക്കിയത്. ജില്ലയിലെ ലീഗിന്‍െറ കോട്ടയില്‍ പുതുതായി രൂപവത്കരിച്ച ഈരാറ്റുപേട്ട നഗരസഭയില്‍ 16 സീറ്റെന്ന ലീഗിന്‍െറ നിലപാട് അംഗീകരിക്കാതെവന്നതോടെ ഇവിടെയും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് കാലങ്ങളായി ഭരിക്കുന്നത് ലീഗാണ്. പുതിയ നഗരസഭയുടെ ഭരണം ലീഗില്‍നിന്ന് കൈക്കലാക്കാനുള്ള തന്ത്രമാണ് യു.ഡി.എഫിലെ വല്യേട്ടന്മാര്‍ സ്വീകരിക്കുന്നതെന്നാണ് വിമര്‍ശം. ചങ്ങനാശേരി നഗരസഭയില്‍ രണ്ട് അംഗങ്ങള്‍ വരെയുണ്ടായിരുന്ന ലീഗിന് ഇപ്പോള്‍ ഒരു സീറ്റാണ് യു.ഡി.എഫ് നല്‍കിയിരിക്കുന്നത്. ധാരണയുണ്ടായില്ലങ്കില്‍ അഞ്ച് വാര്‍ഡുകളില്‍ മത്സരിക്കാനാണ് നീക്കം. മുണ്ടക്കയം, പാറത്തോട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. രണ്ട് സീറ്റ് വീതമാണ് ഇവിടെ ആവശ്യപ്പെട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലും അഭിപ്രായവ്യത്യാസം നിലനില്‍ക്കുകയാണ്. മൂന്ന് സീറ്റ് കാഞ്ഞിരപ്പള്ളിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചെമ്പ് പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. കോട്ടയം നഗരസഭയില്‍ രണ്ട് സീറ്റില്‍ മത്സരിക്കാനാണ് ഒൗദ്യോഗിക തീരുമാനം. നാലാം വാര്‍ഡ് പള്ളിപ്പുറത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫും 48-താഴത്തങ്ങാടി വാര്‍ഡില്‍ മണ്ഡലം പ്രസിഡന്‍റ് കുഞ്ഞുമോന്‍ കെ. മത്തേറും യു.ഡി.എഫ് പിന്തുണയില്‍ മത്സരിക്കും. പായിപ്പാട് പഞ്ചായത്തില്‍ കഴിഞ്ഞ ഭരണസമിതിയില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇസ്മായില്‍ ഇത്തവണയും മത്സരത്തിനുണ്ട്. ഒരു സീറ്റ് കൂടുതലായി ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ യു.ഡി.എഫ് തയാറല്ല. പത്ത് വാര്‍ഡുണ്ടായിരുന്നപ്പോള്‍ അനുവദിച്ച ഒരു സീറ്റ് എന്നത് 16 വാര്‍ഡുകളായിട്ടും വര്‍ധിപ്പിക്കാത്തത് അംഗീകരിക്കാനാവില്ളെന്നാണ് പ്രദേശിക നേതാക്കളുടെ നിലപാട്. ഇവിടെ പ്രസിഡന്‍റ് സ്ഥാനം വനിതക്ക് സംവരണം ചെയ്തതിനെ തുടര്‍ന്ന് മുസ്ലിം വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മാര്‍ക്കറ്റ് വാര്‍ഡില്‍ വനിതയെ മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഏകപക്ഷീയമായി തീരുമാനിച്ചതോടെ ലീഗും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.