ആയിരംതെങ്ങിലെ കണ്ടല്‍വനം: ജൈവവൈവിധ്യ പൈതൃക സ്ഥാനമാക്കാന്‍ പദ്ധതി

കൊല്ലം: ആയിരംതെങ്ങിലെ കണ്ടല്‍വനം ജൈവ പൈതൃക സ്ഥാനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍െറ പരിഗണനയില്‍. ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കാന്‍ ആലപ്പാട് ഗ്രാമപഞ്ചായത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ജൈവവൈവധ്യബോര്‍ഡിന്‍െറ ശിപാര്‍ശ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറാണ് ജൈവവൈവിധ്യ പൈതൃക സ്ഥാനമാക്കി പ്രഖ്യാപിച്ച് ഉത്തരവിറക്കേണ്ടത്. അതേസമയം, ആയിരംതെങ്ങിലെ ‘കാട്ടുകണ്ടം’ എന്നറിയപ്പെടുന്ന കണ്ടല്‍ക്കാട് ദേശീയ ശ്രദ്ധയില്‍പെടുത്തി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമം ഇപ്പോള്‍തന്നെ നടക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി തെലങ്കാന സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാനും വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുമായ അശോക് ശ്രീവാസ്തവ കഴിഞ്ഞദിവസം ആയിരംതെങ്ങിലത്തെി കണ്ടല്‍ക്കാട് സന്ദര്‍ശിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ അതിഥിയായായിരുന്നു സന്ദശനം. കേരള ജൈവ വൈവിധ്യ ബോര്‍ഡ് സീനിയര്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സുരേഷ് ബാബു, ജില്ല കോഓഡിനേറ്റര്‍ പ്രഫ. പി. രാധാകൃഷ്ണക്കുറുപ്പ്, പ്രോജക്ട് ഫെലോ അരുണ്‍ദാസ് എന്നിവര്‍ കണ്ടല്‍ക്കാടിന്‍െറ പ്രാധാന്യവും കൗതുകങ്ങളും അശോക് ശ്രീവാസ്തവക്ക് വിവരിച്ചുകൊടുത്തു. കണ്ടല്‍ വനത്തിന്‍െറ ഇടയിലൂടെ നിര്‍മിക്കാന്‍ നിശ്ചയിച്ചിരുന്ന റോഡ് അവിടെനിന്നും മാറ്റി കാടിന്‍െറ കിഴക്ക് ഭാഗത്തുകൂടി മേല്‍പാലം പണിഞ്ഞ് പൂര്‍ത്തീകരിക്കുവാന്‍ അധികൃതര്‍ തയാറായിട്ടുണ്ടെന്ന് കേരള ജൈവവൈധ്യബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള അഴിമുഖങ്ങളോടും പൊഴിമുഖങ്ങളോടും ബന്ധപ്പെട്ട ജലാശയങ്ങളില്‍ കണ്ടലുകളുണ്ടെങ്കിലും കണ്ടല്‍ ആവാസ വ്യവസ്ഥയുടെ മുഴുവന്‍ ഘടനയും ഘടകങ്ങളും ഒത്തൊരുമിക്കുന്നതാണ് ആയിരംതെങ്ങിലെ ‘കാട്ടുകണ്ടം’.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.